ഇന്ത്യയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ 8,100 കോടി രൂപ മൂല്യമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്ബനിയായി ആപ്പിള്‍

single-img
23 January 2023

ഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ 8,100 കോടി രൂപ (ഒരു ബില്യണ്‍ ഡോളര്‍) മൂല്യമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്ബനിയായി ആപ്പിള്‍.

10,000 കോടി രൂപയിലധികം മൊബൈല്‍ ഫോണ്‍ കയറ്റുമതിയുള്ള വ്യവസായത്തിന്റെ റെക്കോര്‍ഡ് മാസമായിരുന്നു ഡിസംബര്‍. ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഡിസംബറില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് മൊബൈല്‍ ഫോണ്‍ കയറ്റുമതി ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ മുന്‍നിര മൊബൈല്‍ കയറ്റുമതിക്കാരാണ് ആപ്പിളും സാംസങ്ങും. സാംസങ്ങാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയിരുന്നത് എന്നാല്‍ നവംബറില്‍ ആപ്പിള്‍ സാംസംഗിനെ പിന്തള്ളി ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിക്കാരനായി. ആപ്പിള്‍ നിലവില്‍ തങ്ങളുടെ ഐഫോണുകളായ 12, 13, 14, 14+ എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. കരാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണ്‍, വിസ്‌ട്രോണ്‍, പെഗാട്രോണ്‍ എന്നിവരാണ് ഈ ഫോണുകളുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. മറ്റ് ചില ചെറുകിട കയറ്റുമതിക്കാരും ഐഫോണുകള്‍ കയറ്റുമതി ചെയ്യുന്നു,

ഫോക്‌സ്‌കോണിന്റെയും പെഗാട്രോണിന്റെയും നിര്‍മ്മാണ യുണിറ്റ് തമിഴ്‌നാട്ടിലാണ്. വിസ്‌ട്രോണിന്റെ യുണിറ്റ് കര്‍ണാടകയിലാണ്. കേന്ദ്രത്തിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയിലെ പങ്കാളികളാണിവര്‍.

സാംസങ്ങിന്റെ ഉല്‍പ്പാദന യൂണിറ്റ് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മൊത്തം കയറ്റുമതി കൂടുതല്‍ ഉയരുമായിരുന്നുവെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പതിവ് അറ്റകുറ്റപ്പണികള്‍ക്കായി സാംസങ്ങിന്റെ ഉല്‍പ്പാദന യൂണിറ്റ് ഡിസംബറില്‍ ഏകദേശം 15 ദിവസത്തോളം അടച്ചിരുന്നു.

പിഎല്‍ഐ പദ്ധതിയുടെ വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2022 ഏപ്രില്‍-ഡിസംബര്‍ മാസങ്ങളില്‍ ഇലക്‌ട്രോണിക്സ് സാധനങ്ങളുടെ കയറ്റുമതി 16.67 ബില്യണ്‍ ഡോളറിലെത്തി, മുന്‍ വര്‍ഷത്തെ 10.99 ബില്യണ്‍ ഡോളറിനേക്കാള്‍ 51.56 ശതമാനം കൂടുതലാണ് ഇത്.