പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ക്രമക്കേട് നടത്തിയ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചു വിട്ടു

single-img
31 January 2023

തിരുവനന്തപുരം : പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തി തട്ടിപ്പ് നടന്നുവെന്ന വിവരം പുറത്ത് വന്നതോടെ വിശദീകരണവുമായി പ്രവാസി ക്ഷേമ ബോര്‍ഡ്.

ക്രമക്കേട് നടത്തിയ താല്‍ക്കാലിക ജീവനക്കാരി ലിനയെ പിരിച്ചു വിട്ടുവെന്നും പണം തിരിച്ചു പിടിക്കുമെന്നും ബോര്‍ഡ് വിശദീകരിച്ചു. ലിന തട്ടിപ്പ് നടത്തിയെന്ന് കുറ്റസമ്മതം നടത്തി, കുറച്ച്‌ പണം തിരിച്ചടച്ചു. തട്ടിപ്പിലൂടെ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവരില്‍ നിന്നും പണം തിരിച്ചു പിടിക്കുമെന്നും പെന്‍ഷന്‍ വാങ്ങിയവര്‍ക്ക് രജിസ്‌റ്റേഡ് കത്തയച്ചുവെന്നും ബോര്‍ഡ് വ്യക്തമാക്കി.

പ്രവാസി ക്ഷേമ നിധി ബോര്‍ഡില്‍ ഒരു മാസത്തിനുള്ളില്‍ 24 പെന്‍ഷന്‍ അക്കൗണ്ടുകള്‍ തിരുത്തിയെന്ന് കണ്ടെത്തല്‍. സോഫ്റ്റ് വെയറില്‍ തിരുത്തല്‍ വരുത്തി ആസൂത്രിതമായാണ് തട്ടിപ്പെന്നാണ് കെല്‍ട്രോണിന്‍റെയും പൊലീസിന്‍റെയും രഹസ്യാന്വേഷണത്തിലേയും കണ്ടെത്തല്‍. ഗുരുതര ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെ ഓഫീസ് അറ്റന്‍ഡര്‍ ലിനയെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

ആറ്റിങ്ങല്‍ സ്വദേശി സുരേഷ് ബാബുവിന്‍െറ അംഗത്വത്തില്‍ മാറ്റങ്ങള്‍ വരുത്തി പത്തനംതിട്ട സ്വദേശി ജോസഫിന് പെന്‍ഷന്‍ നല്‍കിയത് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലിത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് സിഇഒയുടെ ആവശ്യപ്രകാരം കെല്‍ട്രോണും പിന്നെ പൊലീസിന്‍റെ രഹസ്യാന്വേഷണത്തിലും തെളിഞ്ഞത്. 11.07.2022 മുതല്‍ 26.08.22വരെയുള്ള കാലയളവില്‍ 24 അംഗങ്ങളുടെ അക്കൗണ്ടുകളിലാണ് തിരുത്തല്‍ വരുത്തിയത്.

പ്രവാസി ക്ഷേമ നിധി ബോര്‍ഡിനായി കെല്‍ട്രോണാണ് സോഫ്റ്റുവയര്‍ തയ്യാറാക്കി നല്‍കിയത്. മുടങ്ങി കിടക്കുന്ന അക്കൗണ്ടുകളില്‍ അനര്‍ഹരെ തിരുകി കയറ്റി പണം തട്ടിയത് സോഫ്റ്റുവെയറിലെ പിഴവാണോയെന്നായിരുന്നു അന്വേഷണം. സോഫ്റ്റുവയറിലെ സുരക്ഷയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കെല്‍ട്രോണിന്‍െറ കണ്ടെത്തല്‍. സോഫ്റ്റുവയര്‍ ഉപയോഗിക്കാന്‍ ജീവനക്കാര്‍ക്ക് പ്രത്യേക യൂസര്‍ ഐഡിയും പാസ് വേര്‍ഡും ഓരോ അക്കൗണ്ടും പരിശോധിക്കാന്‍ അഡ്മിന്ട്രേറ്റര്‍ക്ക് പ്രത്യേക യൂസര്‍ ഐഡിയും നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ഐഡികള്‍ വഴിയാണ് കൃത്രിമം നടത്തിയത്.