ഇംഗ്ലണ്ടിലെ കെറ്ററിംഗില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു;ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

single-img
16 December 2022

കോട്ടയം: ഇംഗ്ലണ്ടിലെ കെറ്ററിംഗില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. അഞ്ജുവിന്റെ ഭര്‍ത്താവ് സജു യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.

കേസുമായി ബന്ധപ്പെട്ട് അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ കെറ്ററിംഗില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കെറ്ററിംഗില്‍ ആശുപത്രിയില്‍ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. യുവതിയെയും മക്കളെയും ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ മുറിവേറ്റ നിലയില്‍ അയല്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകള്‍ക്കും പോലീസ് കണ്ടെത്തുമ്ബോള്‍ ജീവന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവരും പിന്നീട് ആശുപത്രിയില്‍ മരിച്ചു. കണ്ണൂര്‍ സ്വദേശിയാണ് പ്രതി സജുവെന്ന് പ്രദേശത്തെ മലയാളി സംഘടനകള്‍ അറിയിച്ചു. മരിച്ചവരുടെയും പിടിയിലായ ആളുടെയും പേരുവിവരങ്ങള്‍ ബ്രിട്ടീഷ് പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അഞ്ജു വിഷാദത്തിലായിരുന്നെന്ന് അച്ഛന്‍ അശോകന്‍ കോട്ടയത്ത് പ്രതികരിച്ചു. ഏറെ നാളായി വീഡിയോ കോള്‍ വിളിക്കുമ്ബോള്‍ ദു:ഖത്തിലായിരുന്നു. ജോലിയില്ലാത്തതിന്റെ നിരാശയിലായിരുന്നു അഞ്ജുവിന്റെ ഭര്‍ത്താവ് സാജു. നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല. ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങളുള്ളതായി അറിയില്ല. യുകെയിലേക്ക് മക്കളുമായി ഇവര്‍ പോയത് ഒക്ടോബറിലായിരുന്നുവെന്നും അശോകന്‍ പറഞ്ഞു.