കഴിഞ്ഞ വർഷം സംസ്ഥാനത്ത് കൈക്കൂലി കേസിൽ അറസ്റ്റിലായത് 56 പേര്; കേസുകളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ്

single-img
3 January 2023

ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്ത വർഷമായി 2022 മാറി. വിവിധ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട് 47 കൈക്കൂലി കേസുകളാണ് വിജിലൻസ് പിടികൂടിയത്. ഈ കേസുകളിലായി 56 പേരാണ് അറസ്റ്റിലായത്. 2021-ൽ 30 കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തിരുന്നത്.

തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും റവന്യൂ വകുപ്പുകളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 14 കേസുകൾ വീതമാണ് രണ്ടു വകുപ്പുകളിൽ നിന്നുമായി രജിസ്റ്റർ ചെയ്തത്. ആരോഗ്യവകുപ്പിൽ ഏഴ് കേസുകളും രജിസ്ട്രേഷൻ വിഭാഗത്തിൽ നാല് കേസുകളും ജല അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പിലും രണ്ട് കേസുകളും പോലീസ്, സിവിൽ സപ്ലൈസ്, കെഎസ്ഇബി, ലീഗൽ മെട്രോളജി എന്നിവയിൽ ഓരോ കേസുകൾ വീതവുമാണ് രജിസ്റ്റർ ചെയ്തത്.

തെക്കൻ കേരളത്തിൽ ആണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കൻ കേരളത്തിൽ 13 കേസുകളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

കൂടാതെ 2022ൽ 88 കേസുകളിൽ വിജിലൻസ് അന്വേഷണവും 116 കേസുകളിൽ രഹസ്യാന്വേഷണവും നടന്നു. ഒൻപത് കേസുകളിൽ കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 62 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അതത് കോടതികളിൽ കുറ്റപത്രം സമർപ്പിച്ചു. 446 അഴിമതിക്കേസുകളിൽ പ്രാഥമികാന്വേഷണം നടത്തി 178 കേസുകൾ വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.