യു പി സർക്കാരിന്റെ ബുള്‍ഡോസര്‍ രാഷ്ട്രീയം; ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
അലഹാബാദ്: പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് പ്രയാഗ്രാജിലെ പ്രാദേശിക രാഷ്ട്രീയപ്രവര്ത്തകന് ജാവേദ് അഹ്മദിന്റെ വീട് തകര്‍ത്ത സംഭവത്തില്‍ നല്കിയ ഹർജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി.
അനധികൃത നിർമ്മാണം ആരോപിച്ച് വീട് കയ്യേറാനുള്ള യുപി സർക്കാരിന്റെ നീക്കത്തിനെതിരെ വീടിന്റെ ഉടമയും ജാവേദിന്റെ ഭാര്യയും വെൽഫെയർ പാർട്ടിയുടെ നേതാവ് കൂടിയായ ഫാത്തിമയാണ് ഹർജി നൽകിയത്.
ഈ ഹർജി പരിഗണിക്കുന്നതിൽ നിന്നുമാണ് അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാൾ സ്വയം പിൻമാറിയത്.
പൊളിച്ചുമാറ്റിയ വീട് തന്റെ പേരിലാണെന്നും പൊളിക്കുന്നതിന് മുന്‍പ് അധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നില്ലെന്നും ഫാത്തിമ ഹരജിയില്‍ വ്യക്തമാക്കി. വീട് അനധികൃതമായി നിര്‍മിച്ചതല്ലെന്നും നിയമം പാലിച്ച് നിര്‍മിച്ചതാണെന്നും ഫാത്തിമ പറഞ്ഞു. ചിലരുടെ പ്രത്യേക താത്പര്യങ്ങളും പ്രത്യേക അജണ്ടകളുമാണ് പൊളിച്ചുനീക്കലിന് പിന്നിലെന്നും പാത്തിമ ഹരജിയില്‍ ചൂണ്ടിക്കാട്ടി.