സന്ദേശം ഭയപ്പെടുത്തൽ; ആര്‍ക്കൊക്കെയോയുള്ള മറുപടി; ദുര്‍ഗാവാഹിനി റാലിക്കെതിരെ സ്വാമി സന്ദീപാനന്ദ ഗിരി

single-img
30 May 2022

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ വിശ്വഹിന്ദു പരിഷത്തിന്റെ വിഭാഗമായ ‘ദുര്‍ഗാവാഹിനി’ ആയുധങ്ങളുമായി നടത്തിയ റാലിക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി.
വാളേന്തിയുള്ള ജാഥ കാണുമ്പോള്‍ ആര്‍ക്കൊക്കെയോയുള്ള മറുപടിയാണ് തോന്നുന്നതെന്ന് സന്ദീപാനന്ദ ഗിരി മാതൃഭൂമി ന്യൂസ് സൂപ്പര്‍ പ്രൈം ടൈം ചർച്ചയിൽ സംസാരിക്കവെ പറഞ്ഞു.

‘ ഇതിൽ അടങ്ങിയ സന്ദേശം ഭയപ്പെടുത്തലാണ്. ഇവർ ഇങ്ങിനെ ആയുധവുമായി പോകുമ്പോള്‍ സ്വാഭാവികമായും എന്തിനാണ് ഈ കുട്ടികളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതെന്ന് ആരും ചന്തിക്കും, നേരത്തെ മുദ്രാവാക്യത്തില്‍ പറഞ്ഞതുപോലെ. കാരണം ഇവരൊക്കെ നന്നായി പഠിച്ച് പലതുമായി തീര്‍ന്ന് രാഷ്ട്രത്തെ സേവിക്കാനുള്ളവരാണ്. ഹിന്ദുദേവതകളുടെ ആയുധങ്ങളുമായി ഇറങ്ങിപുറപ്പെടുന്ന ആചാരമോ അനുഷ്ടാനമോ സംസ്‌കാരത്തിലില്ല.

അതുകൊണ്ടുതന്നെ ഇത് ആര്‍ക്കൊക്കയോ, എന്തോക്കെയോ മറുപടി നല്‍കണം എന്ന ഉദ്ധേശത്തോടുകൂടി നടത്തുന്ന പരിപാടിയാണ്. മതസൗഹാര്‍ദത്തിന് പേരുകേട്ട നമ്മുടെ നാട്ടിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും ഓര്‍ക്കണം,’ സന്ദീപാനന്ദ ഗിരി പറഞ്ഞു.

അതേസമയം, ‘ദുര്‍ഗാവാഹിനി’ റാലിക്കെതിരെ സ്വമേധയാ പൊലീസ് കേസെടുത്തിരുന്നു. ആയുധ നിയമപ്രകാരവും വിവിധ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.