സ്ത്രീകൾ കേൾക്കാൻ പാടില്ലാത്ത ചീത്തയാണ് ജോജു വിളിച്ചത്; നടപടിയെടുക്കണമെന്ന് ദീപ്തി മേരി വർഗീസ്
സ്ത്രീകളെ അപമാനിച്ച നടപടിയിൽ നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുക്കുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടുപോകുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ഇന്ധന വില വർദ്ധനവിനെതിരെയുള്ള സമരത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച ജോജു സ്ത്രീകൾ കേൾക്കാൻ പാടില്ലാത്ത ചീത്തയാണ് വിളിച്ചത് എന്നും നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ദീപ്തിയുടെ വാക്കുകൾ: ‘മുഴുവൻ സ്ത്രീകളും മുൻനിരയിലും പിൻനിരയിലുമായി നിൽക്കുമ്പോൾ ഈ ആക്രോശം കേട്ടുകൊണ്ടാണ് ഞങ്ങൾ തിരിഞ്ഞു നോക്കുന്നത്. ആ സമയം ഞങ്ങൾക്ക് കേൾക്കാൻ പാടില്ലാത്ത രീതിയിലുള്ള ചീത്ത വിളിച്ചുകൊണ്ട് ജോജു വരികയും ഞങ്ങളുടെ സ്ത്രീകളെ പിടിച്ചുന്തുകയും തള്ളുകയും ചെയ്തു. അതിൽ കേസെടുക്കുന്നില്ല എങ്കിൽ സമരവുമായി മുമ്പോട്ടു പോകും.’
മാത്രമല്ല, മാന്യതയുടെ സ്വരം പോലും ജോജുവിന് ഉണ്ടായിരുന്നില്ലെന്നുംവിഷയത്തിൽ പോലീസ് ഏകപക്ഷീയമായി കേസെടുക്കുന്നത് ശരിയല്ലെന്നും എറണാകുളം ഡി.സി.സി.പ്രസിഡന്റ് മുഹമ്മദ് ഷിയാസം പ്രതികരിച്ചു. സ്ത്രീകൾ നൽകിയ പരാതിയിൽ കഴമ്പില്ല എന്ന് പൊലീസ് എങ്ങനെയാണ് കണ്ടെത്തിയത് എന്നും ഷിയാസ് ചോദിച്ചു.