വിവാദങ്ങളിൽ മനംമടുത്തു; ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു
അമിതമായി ഗുളികകൾ കഴിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
വഴിയരികിൽ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹമാധ്യമങ്ങളിലടക്കം ആക്രമണം നേരിട്ടിരുന്നു. വിവാദങ്ങളിൽ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. സജ്‌ന ഐസിയുവില്‍ നിരീക്ഷണത്തിലാണ്. ഉറക്കഗുളിക അമിതമായതിനാലാണ് നിരീക്ഷണത്തില്‍ വയ്ക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
13 വർഷം മുൻപാണ് കോട്ടയം സ്വദേശിയായ സജ്ന ഷാജി കൊച്ചിയിലെത്തുന്നത്. ട്രെയിനിൽ ഭിക്ഷയെടുത്ത് ജീവിതം തുടങ്ങിയ സജ്‌ന ഷാജി വർഷങ്ങൾക്കിപ്പുറം കോവിഡ് പ്രതിസന്ധിയിലും ഒരാൾക്ക് മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജോലിയെടുത്ത് ജീവിക്കുന്നത്. കൂടെ ഉള്ളവരുടെ കൂടി പട്ടിണി അകറ്റാനാണ് മൂന്ന് മാസം മുൻപ് തൃപ്പുണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയത്.