ഡൽഹിയിൽ പൊലീസ് മർദ്ദിച്ച് അവശനാക്കി ബലമായി ദേശീയ ഗാനം പാടിപ്പിച്ച യുവാവ് മരിച്ചു
ഡൽഹിയിലെ കലാപത്തിനിടയിൽ നടന്ന പൊലീസിൻ്റെ ക്രൂരതയഏുടഴെ വീഡിയോ സോഷ്യൽമീഡിയയിൽ. കലാപത്തിൽ റോഡിൽ തല്ലുകൊണ്ട് അവശരായി കിടക്കുന്ന അഞ്ചുപേരോട് ചുറ്റും നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ദേശീയഗാനം പാടാൻ പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ വീഡിയോയിൽ കാണുന്ന അഞ്ചുപേരിൽ ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 23കാരനായ യുവാവാണ് മരണപ്പെട്ടത്.
വടക്കുകിഴക്കൻ ഡൽഹിയിലെ കലാപമേഖലയിൽ ഉൾപ്പെടുന്ന കർദാംപുരി സ്വദേശിയായ ഫൈസാനാണ് മരിച്ചത്. നാലുദിവസം നീണ്ടുനിന്ന കലാപത്തിൽ 42 പേർ മരിക്കുകയും നൂറോളംപേർ പരിക്കുകളുമായി ആശുപത്രിയിലാവുകയും ചെയ്തു. ഫൈസാൻ വ്യാഴാഴ്ചയാണ് മരിച്ചത്, ശരീരത്തിനേറ്റ പരക്കുകളാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
പ്രചരിക്കുന്ന വീഡിയോയിൽ തല്ലിചതയ്ക്കപ്പെട്ട നിലയിൽ റോഡിൽ കിടക്കുന്ന അഞ്ചുപേരെ കാണാൻ കഴിയും അതിൽ നാലുപേർ ദേശീയഗാനം പാടുന്നുമുണ്ട്. ചുറ്റിലും നിൽക്കുന്ന പൊലീസുകാർ നിർബന്ധിച്ചാണ് ദേശീയഗാനം പാടിക്കുന്നതെന്നുള്ളതാണ് ഭീകരം. അതിൽ രണ്ട് പൊലീസുകാർ റോഡിൽ കിടക്കുന്നവർക്കു നേരെ ലാത്തി ചൂണ്ടി “നന്നായി പാടൂ” എന്നാക്രോശിക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം.
ഡൽഹിയിലെ ഗുരു തേജ് ബഹദൂർ ആശുപത്രിയാണ്ഫൈസാൻ മരിച്ച വിവരം സ്ഥിരീകരിച്ചത്. ഫൈസനെയും വീഡിയോയിൽ കാണുന്ന മറ്റുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ധിച്ചതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ” എല്ലാപേരേയും വളരെയധികം തല്ലിയിട്ടുണ്ട്, അവനെ ഇരുമ്പ് വടി ഉപയോഗിച്ചും തല്ലി, അവന്റെ കാലുകളിൽ പൊട്ടലുണ്ട്. ക്രൂരമായി തല്ലിയത് കാരണം ഫൈസന്റെ ശരീരത്തിന് കറുത്ത നിറമായിരുന്നു. ആദ്യം അവനെ റോഡിലിട്ട് തല്ലി പിന്നീട് അവർ അവനെ പിടിച്ചുകൊണ്ട് പോയി” ഫൈസൻ്റെ അമ്മ പറഞ്ഞു.