യതീഷ് ചന്ദ്ര കുട്ടിയെക്കൊണ്ട് ആനയെ തൊടീച്ചത് ഗുരുതരമായ കുറ്റം; ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് പരാതി നല്‍കി
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടല്‍ ചടങ്ങിൽ യതീഷ് ചന്ദ്ര ഐപിഎസ് നിയമലംഘനം നടത്തിയെന്ന് ആരോപണം. അദ്ദേഹം കുട്ടിയെ തോളിലേന്തി ആനയെ തൊട്ടു രസിച്ചതിനെതിരെയാണ് പരാതി. ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്. ആനകളും ആളുകളും തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ക്യാമറകൾക്ക് മുൻപിൽ യതീഷ് ചന്ദ്ര ലംഘിച്ചെന്നാണ് പരാതി.
നിയമം ലംഘിച്ച യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സിന്‍റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഗവർണർക്കും ബാലാവകാശ കമ്മീഷൻ ചെയർമാനും ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് നിവേദനമയച്ചു. തൃശൂർ പൂരം നടന്നപ്പോൾ നിര്‍ദ്ദേശം കര്‍ശനമായി പാലിച്ച യതീഷ് ചന്ദ്ര തന്നെ നിയമലംഘനം നടത്തിയെന്നാണ് പരാതി. മകന്‍ വിശ്രുത് ചന്ദ്രയെ തോളത്തിരുത്തി ആനയൂട്ടിനെത്തിയ യതീഷ് ചന്ദ്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.