മോദി സര്‍ക്കാരിന് തിരിച്ചടിയായി ബിബിസി റിപ്പോര്‍ട്ട്

single-img
16 May 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭീതിയിലെന്ന് ബിബിസി റിപ്പോര്‍ട്ട്. ബിജെപിക്കു കീഴില്‍ ഇന്ത്യന്‍ ജനാധിപത്യം അപകടകരമാംവണ്ണം അസഹിഷ്ണുത നിറഞ്ഞതാവുന്നുവെന്നാണ് മുസ്ലിങ്ങളുടെ ഭീതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവെന്ന കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ചില മുസ്ലീങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ബിബിസി ഇക്കാര്യം വിശദീകരിക്കുന്നത്.

അസമിലെ വടക്കു കിഴക്കന്‍ പ്രദേശത്തുള്ള ഷൗക്കത്ത് അലി എന്ന കച്ചവടക്കാരന്റെ അനുഭവങ്ങളിലേക്കാണ് ബിബിസി കൊണ്ടുപോകുന്നത്. അലി നേരിട്ടത് അതിക്രൂരമായ മര്‍ദ്ദനമാണ്. ബീഫ് വില്‍ക്കുന്നുവെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ അലിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

താന്‍ ബംഗ്ലാദേശിയാണോ എന്നായിരുന്നു ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ക്ക് അറിയേണ്ടിയിരുന്നതെന്ന് ഷൗക്കത്ത് അലി പറയുന്നു. തന്റെ ഇന്ത്യന്‍ പൗരത്വത്തെ അയാള്‍ ചോദ്യം ചെയ്തു. താന്‍ എന്തിനാണ് ഇവിടെ ബീഫ് വില്‍ക്കുന്നത് എന്നായിരുന്നു മറ്റെരാള്‍ക്ക് അറിയേണ്ടിയിരുന്നതെന്നും അലി പറയുന്നു. അലിക്ക് നേരെയുള്ള മര്‍ദ്ദനം കണ്ട് ചുറ്റും കൂടിയ ആളുകള്‍ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയാണ് ചെയ്തത്. ആക്രമണത്തെ തുടര്‍ന്ന് ജോലി വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഷൗക്കത്ത്.

ആക്രമണം നടന്ന് ഒരു മാസം പിന്നിട്ടിരിക്കുന്നു. എന്നാല്‍ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല. പരസഹായമില്ലാതെ നടക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. സംഭവത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടറുടെ ചോദ്യങ്ങള്‍ക്ക് നിറകണ്ണുകളോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. അവര്‍ ഒരു വടികൊണ്ട് തന്നെ ക്രൂരമായി അടിച്ചുവെന്ന് അലി പറയുന്നു. മുഖത്ത് ഇടിക്കുകയും ചവിട്ടുകയും ചെയ്തുവെന്ന് അലി വിശദീകരിച്ചു. തനിക്ക് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ലെന്നും ഇത് തന്റെ വിശ്വാസത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി തങ്ങളുടെ ചെറിയ ഭക്ഷണ ശാലയില്‍ ഷൗക്കത്ത് അലി ബീഫ് കറി വിറ്റു വരികയാണ്. മുന്‍പൊന്നും ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ചില സംസ്ഥാനങ്ങളില്‍ ബീഫ് വില്‍ക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും അസമില്‍ അതിന് നിയമപരമായ തടസങ്ങളില്ല. അതിനിടെയാണ് ഇത്തരത്തിലൊരു സംഭവം എന്നതാണ് ശ്രദ്ധേയം.

2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ട 44 പേരില്‍ 36 പേരും മുസ്ലീങ്ങളാണെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ 2019 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ കാലയളവില്‍ രാജ്യമെമ്പാടുമുണ്ടായ 100ലേറെ അക്രമ സംഭവങ്ങളില്‍ 280 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.