യെദിയൂരപ്പ ബിജെപി നേതാക്കൾക്ക് കൈക്കൂലിയായി നൽകിയത് 1800 കോടി രൂപ: ഞെട്ടിക്കുന്ന വിവരങ്ങളുമായി കാരവാൻ മാഗസിൻ

single-img
22 March 2019

മുൻ കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ 2009-ൽ ബിജെപി ദേശീയനേതാക്കൾക്കും നേതാക്കൾക്കും കേന്ദ്രക്കമ്മിറ്റിയ്ക്കുമായി 1800 കോടിരൂപ കൈക്കൂലി നൽകിയതിന്റെ തെളിവുകൾ പുറത്തുവിട്ട് കാരവാൻ മാഗസിൻ. ആദായനികുതി വകുപ്പിന്റെ കൈവശമുള്ള യെദിയൂരപ്പയുടെ കൈപ്പടയിലുള്ള ഡയറിക്കുറിപ്പ് അടക്കമാണ് കാരവാൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

യെദിയൂരപ്പയുടെ ഡയറിയിൽ ഉള്ള കുറിപ്പ് പ്രകാരം ഇദ്ദേഹം ഇപ്പോഴത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലിയ്ക്കും ദേശീയ ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയ്ക്കും 150 കോടി രൂപ വീതവും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നൂറ് കോടി രൂപയും എൽ കെ അദ്വാനി മുരളി മനോഹർ ജോഷി 50 കോടി രൂപ വീതവും കൈക്കൂലി നൽകിയതായി വ്യക്തമാണ്. കൂടാതെ ഗഡ്കരിയുടെ മകൻറെ വിവാഹത്തിന് 10 കോടി രൂപ നൽകിയതായി കുറിപ്പിൽ ഉണ്ട്. തന്നെ മുഖ്യമന്ത്രിയാക്കുന്നതിനാണു ഈ പണം നൽകുന്നതെന്നും ഡയറിയിലുണ്ട്.

സ്വന്തം പാർട്ടിക്കാർക്ക് മാത്രമല്ല ന്യായാധിപർക്കും കൈക്കൂലി നൽകിയിരുന്നതായി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകൾ സൂചിപ്പിക്കുന്നു. 250 കോടി രൂപ ജഡ്ജിമാർക്ക് നൽകിയതായും 50 കോടി രൂപ അഭിഭാഷകർക്ക് നൽകിയതായും കുറിപ്പിൽ ഉണ്ട്.

കടപ്പാട്: ദി കാരവാൻ

2017 മുതൽ ആദായനികുതി വകുപ്പിന്റെ കൈവശം ഈ രേഖകൾ ഉണ്ടെന്ന് കാരവാൻ റിപ്പോർട്ട് ചെയ്യുന്നു. 2017 ഓഗസ്റ്റ് മാസത്തിൽ ആദായ നികുതി വകുപ്പിന് ലഭിച്ചു ഈ രേഖകളുടെ പകർപ്പും ഒരു കവർ ലെറ്ററും ചേർത്ത് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ സമീപിച്ചുവെന്നും എന്നാൽ ഈ ഡയറിക്കുറിപ്പിൽ പേരുള്ള അരുൺ ജെയ്റ്റ്‌ലി അന്വേഷണം തടഞ്ഞുവെന്നും കാരവാൻ റിപ്പോർട്ടിലുണ്ട്. 2004 മുതൽ 2013 വരെ ബിജെപിയുടെ കർണാടക യൂണിറ്റിന് ചുമതല അരുൺ ജെയ്റ്റ്ലിയ്ക്കായിരുന്നു.