യെദിയൂരപ്പ ബിജെപി നേതാക്കൾക്ക് കൈക്കൂലിയായി നൽകിയത് 1800 കോടി രൂപ: ഞെട്ടിക്കുന്ന വിവരങ്ങളുമായി കാരവാൻ മാഗസിൻ
മുൻ കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പ 2009-ൽ ബിജെപി ദേശീയനേതാക്കൾക്കും നേതാക്കൾക്കും കേന്ദ്രക്കമ്മിറ്റിയ്ക്കുമായി 1800 കോടിരൂപ കൈക്കൂലി നൽകിയതിന്റെ തെളിവുകൾ പുറത്തുവിട്ട് കാരവാൻ മാഗസിൻ. ആദായനികുതി വകുപ്പിന്റെ കൈവശമുള്ള യെദിയൂരപ്പയുടെ കൈപ്പടയിലുള്ള ഡയറിക്കുറിപ്പ് അടക്കമാണ് കാരവാൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
സ്വന്തം പാർട്ടിക്കാർക്ക് മാത്രമല്ല ന്യായാധിപർക്കും കൈക്കൂലി നൽകിയിരുന്നതായി യെദിയൂരപ്പയുടെ ഡയറിക്കുറിപ്പുകൾ സൂചിപ്പിക്കുന്നു. 250 കോടി രൂപ ജഡ്ജിമാർക്ക് നൽകിയതായും 50 കോടി രൂപ അഭിഭാഷകർക്ക് നൽകിയതായും കുറിപ്പിൽ ഉണ്ട്.
2017 മുതൽ ആദായനികുതി വകുപ്പിന്റെ കൈവശം ഈ രേഖകൾ ഉണ്ടെന്ന് കാരവാൻ റിപ്പോർട്ട് ചെയ്യുന്നു. 2017 ഓഗസ്റ്റ് മാസത്തിൽ ആദായ നികുതി വകുപ്പിന് ലഭിച്ചു ഈ രേഖകളുടെ പകർപ്പും ഒരു കവർ ലെറ്ററും ചേർത്ത് വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയെ സമീപിച്ചുവെന്നും എന്നാൽ ഈ ഡയറിക്കുറിപ്പിൽ പേരുള്ള അരുൺ ജെയ്റ്റ്‌ലി അന്വേഷണം തടഞ്ഞുവെന്നും കാരവാൻ റിപ്പോർട്ടിലുണ്ട്. 2004 മുതൽ 2013 വരെ ബിജെപിയുടെ കർണാടക യൂണിറ്റിന് ചുമതല അരുൺ ജെയ്റ്റ്ലിയ്ക്കായിരുന്നു.