അവിശ്വസനീയം ഈ അർജന്റീന; നെെജീരിയയെ തകർത്ത് പ്രീക്വാർട്ടറിലേക്ക്
ലോകമെങ്ങുമുള്ള ആരാധകരുടെ പ്രാര്‍ഥനകള്‍ സഫലമായി. ആ പ്രാര്‍ഥനകള്‍ ഫുട്‌ബോളിന്റെ മിശിഹ ലയണല്‍ മെസ്സിയും കൂട്ടരും കേട്ടു. അടിമുടി ഉദ്വേഗം മുറ്റിനിന്ന തൊണ്ണൂറ്റിനാല് മിനിറ്റിനൊടുവില്‍ ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളിന് കീഴടക്കി അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തി.
ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി അര്‍ജന്റീനയുടെ പ്രതിരോധ നിരയും മുന്നേറ്റ നിരയും ഒരുപോലെ കരുത്തുകാട്ടുന്ന കാഴ്ചയാണ് ഇന്ന് ആദ്യ പകുതിയില്‍ കണ്ടത്. നൈജീരയന്‍ താരങ്ങള്‍ക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും ഈ സമയത്ത് നടത്താനായില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്ത് കാട്ടിയത് നൈജീരിയയായിരുന്നു.
പതിനാലാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോളിലാണ് അര്‍ജന്റീന ആദ്യം ലീഡ് നേടിയത്. എന്നാല്‍, ഹാവിയര്‍ മഷരാനോ സമ്മാനിച്ച ഒരു പെനാല്‍റ്റി വലയിലാക്കി വികടര്‍ മോസസ് നൈജീരിയയെ ഒപ്പമെത്തിച്ചു. നോക്കൗട്ട് റൗണ്ടിലെത്താന്‍ ജയം അനിവാര്യമായിരുന്ന അര്‍ജന്റീനയ്ക്ക് മാര്‍ക്കസ് റോഹോയാണ് വിജയഗോള്‍ സമ്മാനിച്ചത്. 86-ാം മിനിറ്റില്‍. കളി ആദ്യാവസാനം നിയന്ത്രിച്ച ലയണല്‍ മെസ്സിയാണ് മാന്‍ ഓഫ് ദി മാച്ച്. പ്രീക്വാർട്ടറിൽ ഫ്രാൻസ് ആണ് അർജന്റീനയുടെ എതിരാളികൾ.