ഒരു ലക്ഷ്മണ രേഖയുണ്ട്; അതൊരിക്കലും മറികടക്കാന്‍ പാടില്ല; രാജ്യദ്രോഹ നിയമം സ്റ്റേ ചെയ്ത സുപ്രീംകോടതിക്കെതിരെ കേന്ദ്ര നിയമ മന്ത്രി

single-img
11 May 2022

രാജ്യദ്രോഹ നിയമങ്ങളുടെ പുനഃപരിശോധന കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് വരെ മരവിപ്പിച്ച ഉത്തരവില്‍ സുപ്രീംകോടതിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. കോടതിയെയും അതിന്റെ സ്വാതന്ത്ര്യത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നതായും എന്നാല്‍ ഒരു ലക്ഷ്മണ രേഖയുണ്ട്. അതൊരിക്കലും മറികടക്കാന്‍ പാടില്ലെന്നായിരുന്നു കിരണ്‍ റിജിജുവിന്റെ ഇതിനോടുള്ള പ്രതികരണം.

കോടതികൾ സര്‍ക്കാരിനെയും നിയമനിര്‍മ്മാണ സഭയെയും ബഹുമാനിക്കണം. അതേപോലെ തിരികെ സര്‍ക്കാര്‍ കോടതിയെയും ബഹുമാനിക്കണം. ഇക്കാര്യത്തിൽ കൃത്യമായ അതിര്‍വരമ്പുണ്ട്. നമ്മുടെ രാജ്യത്തെ ഭരണഘടനയിലെ വ്യവസ്ഥകളെയും നിലവിലെ നിയമങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്ന കാര്യം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ സുപ്രീം കോടതിയുടെ ഉത്തരവ് തെറ്റായിരുന്നോ എന്ന ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. ഇന്ന് രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ബ്രിട്ടീഷ് കാലത്ത് കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പുനഃപരിശോധന കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് വരെയാണ് കുറ്റം ചുമത്തുന്നത് മരവിപ്പിക്കുക. അതുവരെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇന്ത്യന്‍ ശിക്ഷാ നിയമം 124 എ വകുപ്പ് അനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു