ശ്രീനിവാസൻ വധം; കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കിയയാൾ ഉൾപ്പെടെ മൂന്ന് പേർ കൂടി പിടിയിൽ

single-img
26 April 2022

പാലക്കാട് ജില്ലയിലെ ആർഎസ്എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി പിടിയിലായി . ഇതിൽ ശ്രീനിവാസനെ വെട്ടിയ ആളുകളിലൊരാളും ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കൊല്ലേണ്ടയാളുടെ പട്ടിക തയ്യാറാക്കിയ പറക്കുന്നം സ്വദേശി റിഷിലും അറസ്റ്റിലായി.

ഇത്തരത്തിൽ മൂന്നു പേരുടെ പട്ടികയാണ് നൽകിയത്. ഈ പട്ടികയിൽ ഉള്ളയാളായിരുന്നു കൊല്ലപ്പെട്ട ശ്രീനിവാസൻ. കൊലയാളി സംഘത്തിന് അകമ്പടി പോയ ചുവന്ന കളറിലുള്ള മാരുതി കാറിലാണ് ആയുധമെത്തിച്ചതെന്നും തിരിച്ചറിഞ്ഞിരുന്നു. അവശേഷിക്കുന്ന രണ്ട് ബൈക്കുകളിലുള്ളവരെയും അത് ഓടിച്ചിരുന്നവരെയും തിരിച്ചറിഞ്ഞതായാണ് സൂചന. പ്രതികളിലേക്ക് വേഗമെത്താനാവുമെന്നാണ് അന്വേഷണം സംഘത്തിന്‍റെ പ്രതീക്ഷ.

അതേ സമയം, ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്.