മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്

single-img
23 April 2022

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ ഉൾപ്പെടെ ആറുപേർ പ്രതിയായ മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രമായെങ്കിലും കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്. കേരളാ ക്രൈംബ്രാ‍ഞ്ച് മേധാവിയുടെ അനുമതിക്കായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. കേസില്‍ എസ്‍സി/ എസ്ടി വകുപ്പ് കൂടി ചേര്‍ക്കണമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നാണു വിവരം.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍തിത്ഥ്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് മുഖ്യപ്രതി. ഇദ്ദേഹത്തിന് പുറമേ മറ്റ് അഞ്ച് പേരെക്കൂടി പ്രതി ചേര്‍ത്ത് ക്രൈംബ്രാ‍ഞ്ച് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്.

ബിജെപി യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കുറ്റപത്രം തയ്യാറായിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. കോഴ നല്‍കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പുറമേ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ വയ്ക്കല്‍ എന്നീ വകുപ്പുകളും കുറ്റപത്രത്തിലുണ്ടെന്നാണ് സൂചന.