ദീപുവിന്റെ കൊലപാതകം ആസൂത്രിതം; ശ്രീനിജന്‍ എംഎല്‍എയെ ഒന്നാം പ്രതിയാക്കണം: സാബു ജേക്കബ്

single-img
19 February 2022

സിപിഎം പ്രവർത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് കിഴക്കമ്പലത്തിൽ കഴിഞ്ഞ ദിവസം മരിച്ച ട്വന്റി- 20 പ്രവർത്തകൻ ദീപുവിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് സംഘടനയുടെ ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ട്വന്റി- 20 ഒരാഴ്ച മുൻപാണ് ലൈറ്റ് അണക്കൽ സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ ഒരു ട്വന്‍റി ട്വന്‍റി പ്രവർത്തകനും ആരെയും ആക്രമിച്ചിട്ടില്ല.

എന്നാൽ തങ്ങളുടെ പ്രവർത്തകർ പല തവണ ആക്രമിക്കപ്പെട്ടു. ശ്രീനിജൻ എംഎല്‍എ ആയ ശേഷം 50ഓളം പേർ ആക്രമിക്കപ്പെട്ടുവെന്നും സാബു ജേക്കബ് ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിന്‍റെ ദൈനം ദിന പ്രവർത്തനങ്ങൾ സഖാക്കളെ വെച്ച് തടസപ്പെടുത്തുകയാണെന്നും സാബു ആരോപിക്കുന്നു.

പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചുമായി മുന്നോട്ടുപോയത്. അതിനു തടസം നിന്നു കഴിഞ്ഞപ്പോള്‍ എല്ലാവരും പ്രതിഷേധിക്കാന്‍ പറഞ്ഞു. സമാധാനപരമായ സമീപനമാണ് എടുത്തത്. ലൈറ്റ് അണക്കൽ സമരത്തിൽ ട്വന്‍റി ട്വന്‍റി എടുത്തത് ഗാന്ധിയൻ സമീപനമാണ്.

ദീപുവിനെ ആക്രമിക്കാൻ പ്രതികൾ മുൻ‌കൂട്ടി പ്ലാൻ ചെയ്ത് പതുങ്ങി ഇരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ വാർഡ് മെമ്പർ സ്ഥലത്തേക്ക് എത്താൻ 15 മിനിറ്റ് എടുത്തു. ഇവർ എത്തിയപ്പോഴും മർദനം തുടരുകയായിരുന്നു. പ്രൊഫഷണൽ കൊലപാതകമാണിത്. പുറത്ത് ഒരു പരിക്കും കാണാനില്ല. ആന്തരിക അവയവങ്ങൾ മുഴുവൻ നശിപ്പിച്ചു.

മർദ്ദിച്ച ശേഷം പോലീസിൽ കേസ് കൊടുക്കരുതെന്ന് പറഞ്ഞു ദീപുവിനെ ഭീഷണിപ്പെടുത്തി. പിറ്റേ ദിവസവും ദീപുവിനെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി. കുറ്റ കൃത്യം നടത്തുന്നതിന് മുൻപും ശേഷവും എംഎല്‍എയുമായി പ്രതികൾ ചർച്ച നടത്തി. കേസില്‍ പി വി ശ്രീനിജന്‍ എം എല്‍ എയെ ഒന്നാം പ്രതിയാക്കണമെന്നും സിപിഎം പ്രവർത്തകരോട് എന്തു വേണമെങ്കിലും ചെയ്തോ എന്നാണ് എംഎൽഎ പറഞ്ഞിരിക്കുന്നത്.

സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന്‍റെ പോസ്റ്ററുകൾ കീറിക്കളഞ്ഞു. എംഎൽഎയും അദ്ദേഹത്തിന്റെ ഗുണ്ടകളും വിളയാട്ടം നടത്തുകയാണെന്നും സാബു ജേക്കബ് ആരോപിച്ചു. അർഹത ഇല്ലാത്തവർക്ക് അധികാരം കിട്ടിയതിന്‍റെ ഇരയാണ് ദീപു. അക്രമികളുടെയും കൊലയാളികളുടെയും നാടായി കേരളം മാറിയെന്നും സാബു ജേക്കബ് ആരോപിച്ചു.