അധികാരത്തിൽ വന്നാൽ യോഗിക്കെതിരായ കേസുകൾ പുനഃപരിശോധിക്കും: അഖിലേഷ് യാദവ്
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉപമുഖ്യമന്ത്രിക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളേക്കാൾ കൂടുതൽ കേസുകളുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. തങ്ങൾ അധികാരത്തിൽ വന്നാൽ ആരെങ്കിലും ഹർജി നൽകിയാൽ അവർക്കെതിരായ കേസുകൾ പുനഃപരിശോധിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അതേപോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ പൊലീസ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്നും അതുവഴി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്രയും വേഗം എത്തിച്ചേരാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം എസ്പി-ആർഎൽഡി (രാഷ്ട്രീയ ലോക്ദൾ) സഖ്യത്തെക്കുറിച്ചുള്ള യോഗി ആദിത്യനാഥിന്റെ “ഗർമി ശാന്ത് കർവാ ഡെംഗേ” പരാമർശത്തിനെതിരെ അഖിലേഷ് യാദവും പ്രതികരിച്ചു.
“ചൂട് ഇല്ലെങ്കിൽ നമ്മൾ മരിക്കും. ചൂടുള്ള രക്തം ഒഴുകുന്നില്ലെങ്കിൽ നമ്മൾ എങ്ങനെ ജീവനോടെ തുടരും?” അഖിലേഷ് യാദവ് പരിഹസിച്ചു. എസ്പി-ആർഎൽഡി സഖ്യത്തിന് ജനപിന്തുണ ലഭിച്ചതോടെ ബിജെപി വലഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.