പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബിപിൻ റാവത്തുൾപ്പെടെ നാല് പേർക്ക് പദ്മവിഭൂഷൺ; നാല് മലയാളികൾക്ക് പദ്മശ്രീ
രാജ്യം ഈ വർഷത്തെ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അഞ്ച് മലയാളികളാണ് ഇത്തവണ 128 പേരുടെ പട്ടികയിൽ ഇടംപിടിച്ചത്. പ്രശസ്ത കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവർ പദ്മശ്രീ നേടി.
അതേപോലെ തന്നെ, സാമൂഹ്യപ്രവർത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകൾക്ക് ചുണ്ടയിൽ ശങ്കരനാരായണൻ മേനോനും പുരസ്കാരങ്ങൾ കിട്ടി. പദ്മശ്രീ ലഭിച്ചവരുടേ ഉൾപ്പെടെ 128 പുരസ്കാര ജേതാക്കളുടെ പേരുകളാണ് കേന്ദ്രസർക്കാർ ഇന്ന് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസം ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം ലഭിച്ചു.
മരണാനന്തര ബഹുമതിയായാണ് ബിപിൻ റാവത്തിനും മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങിനും യുപിയിൽ നിന്നുള്ള രാധേയ്ശ്യാം ഖേംകയ്ക്കും പദ്മവിഭൂഷൺ പുരസ്കാരം ലഭിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള പ്രഭ ആത്രേയാണ് ഇവർക്കൊപ്പം പദ്മവിഭൂഷൺ ലഭിച്ച മറ്റൊരാൾ. ജമ്മു കാശ്മീരിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയും അടക്കം 17 പേർക്ക് പദ്മഭൂഷൺ പുരസ്കാരങ്ങളുണ്ട്.