സിപിഎം സമ്മേളനവുമായി ബന്ധമില്ല; കാസർകോട് കളക്ടറുടെ അവധിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം
കാസർകോട് ജിലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അവധിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു. കഴിഞ്ഞ ദിവസം കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതിന് പിന്നില്‍ സിപിഎമ്മിന്റെ ജില്ലാ സമ്മേളനവുമായി ബന്ധമില്ലെന്ന് പുറത്തുവന്ന രേഖകള്‍ സചിപ്പിക്കുന്നു. ജനുവരി 15നാണ് കളക്ടര്‍ അവധിക്കായി അപേക്ഷ നല്‍കിയത് എന്ന് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.
കളക്ടർ കുടുംബത്തോടൊപ്പം ജന്മനാടായ മുംബൈയിലേക്ക് പോകുന്നതിനാണ് അവധി അപേക്ഷ നല്‍കിയത്. തന്നോടൊപ്പം ഭര്‍ത്താവും കുട്ടികളും യാത്രയില്‍ കൂടെയുള്ളതായി ഈ അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം 15-ാം തീയതി കളക്ടര്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വിപി ജോയിയും സ്ഥിരീകരിക്കുകയുണ്ടായി.
നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാഴാഴ്ച കാസർകോട് ജില്ലയിലെ പൊതുപരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തുകയും പിന്നീട് ഈ ഉത്തരവ് പിന്‍വലിച്ചതും വിവാദമായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് കളക്ടര്‍ അവധിയില്‍ പ്രവേശിച്ചത് .