ഏത് മതങ്ങളുടെ ഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും അവരെ പരസ്യമായി തൂക്കിലേറ്റണം: നവ്‌ജ്യോത് സിംഗ് സിദ്ദു
പഞ്ചാബിൽ നടന്ന ആള്‍ക്കൂട്ട കൊലകളെ ന്യായീകരിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു. മതനിന്ദയുമായി കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റണമെന്നാണ് സിദ്ദു അഭിപ്രായപ്പെട്ടത്. അവസാന രണ്ട് ദിവസത്തിനിടെ രണ്ട് പേരാണ് മതനിന്ദ ആരോപിച്ചുകൊണ്ടുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
സിദ്ദുവിന്റെ വാക്കുകൾ ഇങ്ങിനെ: ‘സിഖ് സമുദായത്തിനെതിരെയുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങള്‍. പഞ്ചാബിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് ഇതിന് പിന്നില്‍.
ഏത് മതങ്ങളുടെ ഗ്രന്ഥങ്ങള്‍ അപമാനിക്കപ്പെട്ടാലും, അത് ഖുര്‍ആനോ ഭഗവദ് ഗീതയോ ഗുരു ഗ്രന്ഥ സാഹിബോ ആയിക്കൊള്ളട്ടെ, അത്തരക്കാരെ പരസ്യമായി തൂക്കിലെറ്റണം. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങള്‍ അബദ്ധത്തില്‍ സംഭവിക്കുന്നതല്ല, സമൂഹത്തെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ്’.