പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അംഗീകാരം
രാജ്യവ്യാപകമായി പെൺകുട്ടികളുടെ വിവാഹപ്രായം 18-ൽ നിന്ന് 21ആയി വർദ്ധിപ്പിക്കാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രസ്തുത ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽത്തന്നെ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴുള്ള നിയമപ്രകാരം പുരുഷന്‍റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആൺ, പെൺ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
ഈ വാഗ്ദാനത്തിന്റെ തുടർച്ചയായാണ് കേന്ദ്രസർക്കാർ ബില്ല് പാസ്സാക്കാൻ ശ്രമിക്കുന്നത്. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ പുതിയ ബില്ലിൽ കേന്ദ്രസർക്കാർ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടിവരും.
നേരത്തെ തന്നെ കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നൽകിയ റിപ്പോർട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.