പരിശോധന നടത്തുമ്പോൾ ഷാരുഖിന്റെ മകന്‍ കപ്പലിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് എന്‍സിബി; ജാമ്യം ലഭിക്കാൻ സാധ്യത
മുംബൈയിൽ ആഡംബരക്കപ്പലിലെ ലഹരിമരുന്നു കേസില്‍ പിടിയാലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകന്‍ ആര്യനെ ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്ലാനി ഇന്ന് സന്ദര്‍ശിച്ചു. വരുന്ന വ്യാഴാഴ്ചയാണ് ആര്യന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.
ഇതിനോടകം ആര്യനില്‍നിന്ന് എല്ലാ വിവരങ്ങളും എന്‍സിബി ശേഖരിച്ചതിനാല്‍ ഇത്തവണ ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന. തങ്ങൾ പരിശോധനക്കായി എത്തുമ്പോൾ ഷാരുഖിന്റെ മകന്‍ കപ്പലിലുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ലഹരിപാര്‍ട്ടിയെക്കുറിച്ച് മാത്രമാണു വിവരം ലഭിച്ചിരുന്നതെന്നും എന്‍സിബി വൃത്തങ്ങള്‍ പറയുന്നു .
ക്രൂയിസില്‍ കയറുമ്പോള്‍ ആര്യന്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. കപ്പലിലെ ക്യാബിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടപ്പോഴാണ് തിരിച്ചറിയുന്നത്. ഇയാൾക്കൊപ്പം മുറിയിലുണ്ടായിരുന്ന സുഹൃത്തില്‍നിന്നാണ് ഹാഷിഷ് കണ്ടെത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കാന്‍ അവര്‍ പദ്ധതിയിട്ടിരുന്നുവെന്നും മുതിര്‍ന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.