ഹിന്ദു വിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ല: നിമിഷ

single-img
7 September 2021

കഴിഞ്ഞ ദിവസമായിരുന്നു പള്ളിയോടത്തില്‍ കയറി നിന്ന് ഫോട്ടോ എടുത്തതിന് മോഡല്‍ നിമിഷയ്‌ക്കെതിരെ വിവാദങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ നിമിഷയ്ക്കെതിരെ സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നു കഴിഞ്ഞ ഓണത്തിന് മുമ്പെടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഇത് ചര്‍ച്ചയായത്.

നിമിഷ ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടും ഭീഷണികള്‍ ഇപ്പോഴും തുടരുകയാണെന്ന് അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ഫോട്ടോ ഇടാന്‍ പാടില്ലെന്നും പറഞ്ഞ് പുതുക്കുളങ്ങര സ്വദേശിയായ ഉണ്ണി പുലിയൂര്‍ വിളിച്ചു. അതോടെ ചിത്രം ഡിലീറ്റ് ചെയ്തു.

അതിന്റെ പിന്നാലെയാണ് ആക്ഷേപിക്കുന്ന കമന്റുകള്‍ വരാന്‍ തുടങ്ങിയത്. കൂടുതലും വ്യക്തിപരമായും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഫോണ്‍ വിളികളാണ് വരുന്നത്. പുറത്തിറങ്ങിയാല്‍ കൊന്നു കളയും എന്നാണ് വരുന്ന ഭീഷണി. കൂടുതലും ഇന്റര്‍നെറ്റ് നമ്പരില്‍ നിന്നാണ് ഫോണുകള്‍ വരുന്നത്.

അതിനിടയില്‍ തിരുവല്ല പോലീസ് സ്റ്റേഷനില്‍ നിന്നാണെന്ന് പറഞ്ഞ് നാല് പേര്‍ വിളിച്ചിരുന്നു. അവരുടെ സംസാര രീതിയില്‍ നിന്നും തന്നെ അത് സ്റ്റേഷനില്‍ നിന്നല്ലെന്ന് മനസ്സിലായി. എന്നെ ഫോണ്‍
വിളിക്കുന്നവരെല്ലാം തെറി വിളിക്കുകയാണ്. എന്നാല്‍ ഇതുവരെ പള്ളിയോട സമിതിയുമായി ബന്ധപ്പെട്ട് ആരും വിളിച്ചിട്ടില്ല. പള്ളിയോടം കിടക്കുന്ന ഭാഗത്തേയ്ക്ക് പോകരുതെന്നോ അതില്‍ കയറരുതെന്നോ ആരും പറഞ്ഞിരുന്നില്ലെന്നും നിമിഷ പറയുന്നു.

അങ്ങിനെ ചെയ്യരുതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അത് ചെയ്യുമായിരുന്നില്ല. മതവും അതുമായി ബന്ധപ്പെട്ട വിശ്വാസവുമെല്ലാമുള്ള വ്യക്തി തന്നെയാണ് താന്‍. ഇപ്പോള്‍ സംഭവിച്ചത് അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞതാണ്. അതിനുള്ള പരിഹാരം ആ ക്ഷേത്രത്തില്‍ പോയി ചെയ്യാനും തയ്യാറാണ്. ഹിന്ദുവിശ്വാസിയായ എനിക്ക് ഒരു പെണ്‍കുട്ടിയാണ് എന്ന പരിഗണന പോലും ആരും നല്‍കുന്നില്ലെന്നും നിമിഷ പറയുന്നു.