എംസി ജോസഫൈന്റെ രാജിയോടെ വിവാദം അവസാനിപ്പിക്കാന്‍ സിപിഎം തീരുമാനം
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പദവിയിൽ നിന്ന് രാജി ആവശ്യപ്പെട്ട് വാങ്ങിയെങ്കിലും എം സി ജോസഫൈനെതിരെ പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടി ഉണ്ടാവില്ലെന്ന് സൂചന . ജോസഫൈന്‍ രാജിവെച്ചതോടെ വിവാദം അവസാനിപ്പിക്കാനാണ് സിപിഎം തീരുമാനം.
പതിവ് പോലെ ഇനിമുതല്‍ സ്ത്രീധനത്തിന് എതിരെയും കുടുംബങ്ങളിലെ സ്ത്രീ തുല്യതയ്ക്കും വേണ്ടിയും വലിയ പ്രചാരണവും പാർട്ടി മുൻകയ്യെടുത്ത് സംഘടിപ്പിക്കും. പാര്‍ട്ടി നടത്തുന്ന പ്രചാരണത്തെ ഈ പ്രസ്താവന ബാധിക്കും എന്ന് വിലയിരുത്തിയാണ് നിര്‍ബന്ധപൂര്‍വ്വം രാജി ആവശ്യപ്പെട്ടത് .
കഴിഞ്ഞദിവസം ചാനല്‍ പരിപാടിയില്‍ ഉണ്ടായ വിവാദവുമായി ബന്ധപ്പെട്ട് എംസി ജോസഫൈൻ നൽകിയ വിശദീകരണങ്ങളൊന്നും സിപിഎം മുഖവിലക്ക് എടുത്തില്ല. രാജി എന്നത് തന്നെ ചോദിച്ച് വാങ്ങാനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാനം. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ എംസി ജോസഫൈൻ നടത്തിയ പരാമര്‍ശം പാർട്ടിക്കും സർക്കാരിനും അവമതിപ്പ് ഉണ്ടാക്കി എന്ന് നേതാക്കൾ സെക്രട്ടേറിയറ്റ് യോഗത്തിൽ നിലപാടെടുത്തു