ബാറുകളില്‍ മദ്യത്തിന് വില വര്‍ധിപ്പിച്ചു; 15 ശതമാനം വര്‍ധന

single-img
18 June 2021

കേരളത്തില്‍ ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി മുതല്‍ രണ്ട് നിരക്കിലായിരിക്കും മദ്യവില്‍പ്പന. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള്‍ അടഞ്ഞു കിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് ഏതാണ്ട് 400 കോടിയുടെ നഷ്ടം ബെവ്കോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ നഷ്ടം നികത്തുക എന്നതാണ് വില വര്‍ധനവിലൂടെ ലക്ഷമിടുന്നത്. ഇതിന്റെ ഭാഗമായി ബെവ്കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വില ഉയരും. എല്ലാത്തരം മദ്യത്തിനും വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ ബാറുകളിലും ബെവ്കോ ഔട്ട്ലെറ്റുകളിലും രണ്ട് വിലയ്ക്കായിരിക്കും മദ്യം ലഭിക്കുക. ബാറുകള്‍ക്കുള്ള മാര്‍ജിന്‍ 25 ശതമാനമായും വര്‍ധിപ്പിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ മാര്‍ജിന്‍ 20 ശതമാനമായിരിക്കുമെന്ന് നികുതി വകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ബെവ്കോ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

ഇതിനിടെ, ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ച ആദ്യദിവസം സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പനയാണ്. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലൂടെ മാത്രം ഇന്നലെ വിറ്റത് 52 കോടി രൂപയുടെ മദ്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് കീഴിലെ ഔട്ട്‌ലെറ്റുകളുടെ കണക്കുകള്‍ മാത്രമാണ് ഇത്. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലൂടേയും ബാറുകളിലൂടെ വില്‍പന നടന്ന മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. ഒറ്റ ഔട്ട്‌ലെറ്റില്‍ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പന നടന്നു. ലോക്ഡൗണിന്റെ ഭാഗമായി കേരളത്തില്‍ ഒരു മാസത്തിലധികമായി മദ്യശാലകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് നിയന്ത്രണങ്ങള്‍ പാലിച്ച് മദ്യശാലകള്‍ തുറന്നത്. പലയിടത്തും വലിയ തിരക്കാണ് ആദ്യദിനം അനുഭവപ്പെട്ടത്.