ഉണ്ണി രാജന്‍ പി ദേവിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

single-img
26 May 2021

ഉണ്ണി രാജന്‍ പി. ദേവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.ഭാര്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അങ്കമാലിയിലെ വീട്ടില്‍ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത ഉണ്ണി രാജനെ തിരുവനന്തപുരത്തെത്തിച്ചു. കാക്കനാട്ടെ ഫ്ലാറ്റിലെത്തി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഉണ്ണി രാജന്‍ പി ദേവിന്റെ അമ്മയെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കൊവിഡ് ചികിത്സയിലായിരുന്നതിനാല്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധന വിഷയം പറഞ്ഞ് പീഡിപ്പിക്കുകയാണെന്നാണ് പരാതി നല്‍കിയത്. പ്രിയങ്കയെ മര്‍ദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്ക്ക് കാരണം മാനസിക – ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പ്രിയങ്കയുടെ അമ്മയടക്കമുള്ള ബന്ധുക്കളും ഉണ്ണിക്കെതിരെ പൊലീസിനെതിരെ മൊഴി നൽകി. പ്രാഥമിക തെളിവ് ശേഖരത്തിന് പിന്നാലെയാണ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം ഉണ്ണിയെ ചോദ്യം ചെയ്തിരുന്നു.