രാഷ്ട്രീയ നേതാക്കൾ പ്രതിപ്പട്ടികയിൽ വരുമ്പോൾ ജനത്തെ ഉപയോഗിച്ച് നിയമനടപടിയെ എതിർക്കുന്നത് അംഗീകരിക്കാനാവില്ല; മമതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി
തൃണമൂൽ എംഎൽഎമാരുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. മമത ജുഡീഷ്യറിയുടെ വിശ്വസ്യത തകർക്കാൻ ശ്രമിക്കുകയാണെന്നും ഇതിന് അനുവദിക്കില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.നാരദ കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ ധർണ സമരത്തെയും കോടതി വിമർശിച്ചു. ഇത്തരം പ്രതിഷേധങ്ങൾ ജനങ്ങൾക്ക് കോടതിയിന്മേലുള്ള വിശ്വാസം തകർക്കും. രാഷ്ട്രീയ നേതാക്കൾ പ്രതിപ്പട്ടികയിൽ വരുമ്പോൾ ജനത്തെ ഉപയോഗിച്ച് നടപടിയെ എതിർക്കുന്നത് അംഗീകരിക്കില്ലെന്നും കോടതി കുറ്റപ്പെടുത്തി.തിങ്കളാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രതാ മുഖർജി, എംഎൽഎ മദൻ മിത്ര, മുൻമന്ത്രി സോവൻ ചാറ്റർജി എന്നിവർക്ക് പ്രത്യേക സിബിഐ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. അതുവരെ നാല് പേരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.