കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപ്പിള്ള അന്തരിച്ചു

single-img
3 May 2021

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായത് കഴിഞ്ഞ ദിവസമാണ്.

കേരളാ കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്സഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

ഇടമലയാര്‍ കേസില്‍ സുപ്രീം കോടതി ഒരു വര്‍ഷത്തേക്കു തടവുശിക്ഷക്ക് വിധിച്ചതോടെ, അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയുമായി. ഇടമലയാര്‍ കേസില്‍, പിള്ളയെ വെറുതെ വിട്ട ഹൈകോടതി വിധിയ്ക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹരജിയിലായിരുന്നു സുപ്രീം കോടതി ശിക്ഷ. എന്നാല്‍, ശിക്ഷാകാലാവധി പൂര്‍ത്തിയാകും മുന്‍പ മോചിപ്പിച്ചു. ‘പഞ്ചാബ് മോഡല്‍ പ്രസംഗം’ എന്ന പേരില്‍ വിവാദമായ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കേണ്ടി വന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.

ഭാര്യ വത്സലകുമാരി 2018ല്‍ നിര്യതയായി. മക്കള്‍: കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എക്കു പുറമേ, ഉഷ, ബിന്ദു. മരുമക്കള്‍: മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ബിന്ദു മേനോന്‍.