ഡൽഹിയിൽ ഓക്സിജൻ കിട്ടാതെ ഡോക്ടർ ഉൾപ്പടെ 8 പേര്‍ മരിച്ചു

single-img
1 May 2021

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ ബത്ര ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡോക്ടർ ഉൾപ്പടെ എട്ട് പേർ ഓക്സിജൻ കിട്ടാതെ മരണപ്പെട്ടു. ഇന്ന് ഉച്ചയോടെ 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതർ ഡൽഹിഹൈക്കോടതിയിൽ അറിയിച്ചു. ഇതിനെ തുടർന്ന് സംസ്ഥാനത്തെ കേന്ദ്ര സർക്കാരിൻ്റേതുൾപ്പടെ മുഴുവൻ ആശുപത്രികളിലെയും ചികിത്സാ വിവരങ്ങൾ അടിയന്തരമായി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി.

കഴിഞ്ഞ മാസം ഒന്ന് മുതലുള്ള വിവരമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ഓക്സിജൻ സ്റ്റോക്ക് എത്ര, പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം, മരണം, കിടക്കകളുടെ എണ്ണമടക്കമുള്ള വിവരങ്ങളാണ് കോടതിയിൽ സർക്കാരുകൾ ഹാജരാക്കേണ്ടത്. അതേസമയം സംസ്ഥാനത്തെ ഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രം​ഗത്തെത്തി.

പ്രതിദിനം 976 ടൺ ഓക്സിജൻ വേണ്ടിടത്ത് കേന്ദ്രം അനുവദിക്കുന്നത് 490 ടൺ മാത്രമാണ് എന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാർ ഇന്നലെ നൽകിയതാവട്ടെ 312 ടൺ മാത്രം. ഈ രീതിയിലാണ് കാര്യങ്ങൾ എങ്കിൽ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നും അരവിന്ദ് കെജ്‌രിവാൾ ചോദിക്കുന്നു.