കോഴിക്കോട് തലക്കുളത്തൂരില്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

single-img
25 April 2021

രോഗിക്ക് ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ രണ്ട് മണിക്കൂര്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ നിന്ന് തലക്കുളത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് തുടര്‍ ചികിത്സയ്ക്കായി അയച്ച രോഗിയെയാണ് ആശുപത്രിയില്‍ കയറ്റാന്‍ വൈകിയത്.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. തലക്കുളത്തൂര്‍ സൂമൂഹ്യാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറും വിശദീകരണം ഹാജരാക്കണം.

ബൈക്ക് അപകടത്തില്‍ പരുക്കേറ്റ കക്കോടി മോരിക്കര സ്വദേശി വാസുദേവനാണ് ആംബുലന്‍സില്‍ കഴിയേണ്ടിവന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാസുദേവന് ആശുപത്രിയില്‍ കോവിഡ് ചികിത്സ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഭാഗമായാണ് തുടര്‍ ചികിത്സയ്ക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചത്. ഡോക്ടര്‍ ഇല്ലെന്നു പറഞ്ഞാണ് ജീവനക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി നിഷേധിച്ചത്. അക്കാര്യം എഴുതിത്തന്നാല്‍ മെഡിക്കല്‍ കോളേജിലേക്ക് തിരികെ കൊണ്ടുപോകാം എന്ന് ബന്ധുക്കള്‍ പറഞ്ഞിട്ടും ഡോക്ടര്‍ തയ്യാറായില്ല. പിന്നീട് ജനപ്രതിനിധികള്‍ ഇടപെട്ടാണ് രോഗിക്ക് തലക്കുളത്തൂര്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചത്. രാത്രി എട്ടിന് ആശുപത്രിയിലെത്തിയ വാസുദേവന്‍ 10 വരെ ആംബുലന്‍സില്‍ തന്നെ കഴിഞ്ഞു