20 വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

single-img
20 April 2021

രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ട്രീയ അഭയം നല്‍കിയ പിണറായി വിജയനെ തള്ളപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ്പ് നിലപാട് വ്യക്തമാക്കിയത്. എകെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നെന്ന് പിന്നീട് ബോധ്യപ്പെട്ടു.

ഇക്കാര്യം ഇരുവരെയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്. കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദു:ഖമുണ്ടെന്ന് കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആന്റണി പറഞ്ഞിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ഇരുപതു വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ല. ബാല്യം മുതല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന എ കെ ആന്റണിക്കും ഉമ്മന്‍ ചാണ്ടിക്കുമെതിരെ ചില സന്ദര്‍ഭങ്ങളില്‍ സമനില തെറ്റി വൈകാരികമായി പ്രതികരിച്ചത് തെറ്റായിരുന്നുവെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു.. ഇക്കാര്യം ആന്റണിയേയും ഉമ്മന്‍ ചാണ്ടിയേയും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നേരില്‍ അറിയിച്ചിട്ടുണ്ട്. ഇവര്‍ രണ്ടു പേരും ആത്മബന്ധമുള്ള ജേഷ്ഠ സഹോദരന്മാരാണ്.

കോണ്‍ഗ്രസിനും തനിക്കും നല്‍കിയ സേവനങ്ങള്‍ക്ക് പ്രത്യുപകാരമായി ചെറിയാന്‍ ഫിലിപ്പിന് ഒരു സഹായവും ചെയ്യാന്‍ കഴിയാത്തതില്‍ തനിക്ക് തീവ്ര ദു:ഖമുണ്ടെന്നു് കേന്ദ്ര മന്ത്രിയായിരിക്കെ എ കെ ആന്റണി 2010 ല്‍ കെ.ടി ഡി.സിയുടെ ഒരു ചടങ്ങില്‍ പറഞ്ഞത് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ്.

ചെറിയാന്‍ ഫിലിപ്പ് ആദര്‍ശവാനാണെന്നും പറയുന്നതില്‍ മാത്രമല്ല നടപ്പാക്കുന്നതില്‍ നിര്‍ബന്ധമുള്ളയാളാണെന്നും നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ഒരു അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.അരനൂറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രിയ ജീവിതത്തില്‍ ആരെയും ദ്രോഹിക്കുകയോ ശത്രുക്കളെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലും സി പി ഐ എം ലും ഇതര രാഷ്ട്രീയ കക്ഷികളിലും വിവിധ മത-സമുദായ സംഘടനകളിലും മാദ്ധ്യമങ്ങളിലും ആയിരക്കണക്കിന് ഉറ്റ സുഹൃത്തുക്കളാണുള്ളത്.

ശരീരത്തിലും മനസ്സിലും കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും. ഒരു രാഷ്ടീയ ഭിക്ഷാംദേഹിയോ ഭാഗ്യാന്വേഷിയോആകില്ല. ലാഭനഷ്ടങ്ങളുടെ കണക്കു പുസ്തകം സൂക്ഷിച്ചിട്ടില്ല. 1976 മുതല്‍ 1982 വരെ ഞാന്‍ വീക്ഷണത്തിന്റെ രാഷ്ട്രീയ ലേഖകനായിരുന്നു. ഗോഹട്ടി എ.ഐ സി സി സമ്മേളനത്തില്‍ അടിയന്തിരാവസ്ഥക്കെതിരായ എ കെ ആന്റണിയുടെ പ്രസംഗം സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ച് റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. വീക്ഷണത്തില്‍ ചില വേളകളില്‍ മുഖപ്രസംഗം എഴുതിയിട്ടുമുണ്ട്.