‘ജോജി’യ്ക്ക് നല്ല എന്റർടെയ്നർ പോലും ആകാന്‍ കഴിഞ്ഞില്ല: കവി സച്ചിദാനന്ദന്‍
ദിലീഷ് പോത്തൻ-ഫഹദ് ഫാസിൽ എന്നിവര്‍ ഒരുമിച്ച പുതിയ സിനിമ ‘ജോജി’ക്കെതിരെ വിമർശനവുമായി കവി കെ സച്ചിദാനന്ദൻ. ‘പ്രശസ്ത കൃതിയായ മക്ബെത്തി’ൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിത്രം കാരണം ഷേക്‌സ്സ്പീയർ തന്റെ ശവക്കുഴിയിൽ കിടന്ന് പല്ലിറുമുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നാണ് കവി സോഷ്യൽ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെ പറയുന്നത്.ധാരാളം സിനിമകളിൽ കണ്ടുമടുത്ത വിഷയം തന്നെയാണ് ‘ജോജി’യിലും കാണുന്നതെന്നും അദ്ദേഹം വിമർശിക്കുന്നുണ്ട്.
സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
‘ദിലീഷ് പോത്തന്റെ ‘ജോജി’ കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. സ്ക്രോളിലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മാക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി.
പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ “മക്ബൂല്‍ ” പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്. ഒരു നല്ല സിനിമ പോകട്ടെ, നല്ല എന്റർടെയ്നർ പോലും ആകാന്‍ കഴിഞ്ഞില്ല.
ഷേക്സ്പിയര്‍ ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി. ( ആ പ്രേത ദര്‍ശനം തരക്കേടില്ല.)
ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.’