ബിജെപി ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി; തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ല

single-img
20 March 2021

സ്ഥാനാർത്ഥിക്ക് ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ല. തലശ്ശേരി എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി.

ഫോം എയിൽ സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ.ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും സ്വീകരിച്ചില്ല. ഫലത്തിൽ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായി. ബിജെപിക്കു ജില്ലയിൽ ഏറ്റവുമധികം (2016ൽ 22125 വോട്ട്) വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. എൽഡിഎഫിനു വേണ്ടി എ.എൻ.ഷംസീറും യുഡിഎഫിനു വേണ്ടി കെ.പി.അരവിന്ദാക്ഷനും മത്സരിക്കുന്നു.

ഇടുക്കി ദേവികുളം മണ്ഡലത്തിലും നാലുപേരുടെ നാമനിർദേശ പത്രിക തള്ളി. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

മലപ്പുറം കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദേശപത്രികയുടെ പരിശോധന തർക്കങ്ങളെത്തുടർന്നു മാറ്റി.  ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം.