ബിജെപി സ്ഥാനാർത്ഥി പുന്നപ്ര വയലാർ മണ്ഡപത്തിൽ ആദരവ് അർപ്പിക്കുമ്പോൾ മാപ്പു പറച്ചിൽ കൂടെയാവുകയാണ്: അഡ്വ: രശ്മിത രാമചന്ദ്രന്‍

single-img
19 March 2021

ആലപ്പുഴ ജില്ലയിലെ ബി ജെ പി സ്ഥാനാർത്ഥി പുന്നപ്ര വയലാർ മണ്ഡപത്തിൽ ആദരവർപ്പിയ്ക്കുമ്പോൾ ഇത്രനാൾ സംഘപരിവാരം പുന്നപ്ര വയലാർ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങൾക്കുള്ള മാപ്പു പറച്ചിൽകൂടെയാവുകയാണ് എന്ന് അഡ്വ: രശ്മിത രാമചന്ദ്രന്‍.

നാളിതുവരെ പുന്നപ്ര വയലാർ ഒരു കമ്മ്യൂണിസ്റ്റ് സമരം മാത്രമാണെന്ന ധാരണ താങ്കളുടെ പാർട്ടി തിരുത്തിയോ എന്നും രശ്മിത തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നുണ്ട്. പുന്നപ്ര – വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ സന്ദീപ് വചസ്പതി പുഷ്പാര്‍ച്ചന നടത്തിയ സംഭവം വിവാദമായ പിന്നാലെയാണ് പ്രതികരണവുമായി അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രന്‍ എത്തിയത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആലപ്പുഴ ജില്ലയിലെ ബി ജെ പി സ്ഥാനാർത്ഥി പുന്നപ്ര വയലാർ മണ്ഡപത്തിൽ ആദരവർപ്പിയ്ക്കുമ്പോൾ ഇത്രനാൾ സംഘപരിവാരം പുന്നപ്ര വയലാർ സമരത്തിനെതിരെ നടത്തിയ പുലഭ്യങ്ങൾക്കുള്ള മാപ്പു പറച്ചിൽകൂടെയാവുകയാണ്.

ബ്രിട്ടീഷുകാർക്കെതിരെ ഒരു ദേശം ഒന്നടങ്കം പൊരുതുമ്പോൾ അതിനെ തോൽപ്പിയ്ക്കാനായി ബ്രിട്ടീഷ് പിൻതുണയുള്ള രാജവംശത്തിൻ്റെ അധികാരത്തുടർച്ച ഉറപ്പിയ്ക്കാൻ ഒരു ദിവാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കർഷകരും തൊഴിലാളികളും ഒരുമിച്ച് മുന്നിട്ടിറങ്ങി ” അമേരിയ്ക്കൻ മോഡൽ അറബിക്കടലിൽ” എന്ന മുദ്രാവാക്യമുയർത്തിയ സമരത്തിനു മുന്നിലാണ് ബ്രിട്ടീഷുകാരൻ്റെ ചിതറിച്ചില്ലാണ്ടാക്കുന്ന തന്ത്രത്തിൻ്റെ ആണിക്കല്ല് പറിച്ചെറിയപ്പെട്ടത്. ജാലിയൻ വാലാബാഗിലുണ്ടായതിലധികം രക്തസാക്ഷികളുണ്ടായ സമരത്തിന് സ്വാതന്ത്ര്യ സമരമെന്ന ഔദ്യോഗിക അംഗീകാരം കിട്ടാതെ പോയത് അതിൻ്റെ അമരക്കാരും സമര പോരാളികളും കമ്മ്യൂണിസ്റ്റുകളായിരുന്നെന്ന ഒറ്റക്കാരണത്താലാണ്.

പിന്നീട് 1997-ൽ യുണൈറ്റഡ് ഫ്രണ്ട് സർക്കാരിലെ ആഭ്യന്തര മന്ത്രി ഇന്ദ്രജിത് ഗുപ്ത പുന്നപ്ര വയലാർ സമരത്തെ സ്വാതന്ത്ര്യ സമരമെന്ന അംഗീകാരത്തിന് പരിഗണിച്ചപ്പോൾ അതിനെതിരെ കോൺഗ്രസ്സ് കാരും ബി ജെ പി ക്കാരും ഒന്നുപോലെ ശബ്ദമുയർത്തി. എന്തിലും സുവർണ്ണാവസരം നോക്കുന്ന ബി ജെ പി നേതാവും നിലവിൽ മിസ്സോറം ഗവർണ്ണറുമായ ശ്രീമാൻ ശ്രീധരൻ പിള്ള ഈ സമരത്തെ സ്വാതന്ത്ര്യ സമരമാക്കി പ്രഖ്യാപിച്ചാൽ അതിനെതിരെ സമരം ചെയ്യുമെന്ന് പറഞ്ഞു – അതൊരു കമ്മ്യൂണിസ്റ്റ് സമരമാണെന്ന നിലപാട് മാത്രമായിരുന്നു ബിജെപിയ്ക്ക് നാളിതുവരെ ഉണ്ടായിരുന്നത്.( ഇന്ത്യാ ടുഡേ, Nov.17, 1997)
അതു കൊണ്ട് തന്നെ പുന്നപ്ര വയലാർ സ്മാരകത്തിൽ വണങ്ങിയ ബി ജെ പി സ്ഥാനാർഥി യോട്:

  1. നാളിതുവരെ പുന്നപ്ര വയലാർ ഒരു കമ്മ്യൂണിസ്റ്റ് സമരം മാത്രമാണെന്ന ധാരണ താങ്കളുടെ പാർട്ടി തിരുത്തിയോ?
  2. അങ്ങനെ തിരുത്തിയെങ്കിൽ, നാളിതുവരെ താങ്കളുടെ പാർട്ടി എടുത്ത തെറ്റായ നിലപാടിനും സ്വാതന്ത്രൃ സമരപെൻഷൻ അതുമൂലം നിഷേധിയ്ക്കപ്പെട്ട അന്നത്തെ സമരപോരാളികളോടും താങ്കളും പാർട്ടിയും മാപ്പ് പറയുമോ?
  3. അതോ,ഇതൊരു കമ്മ്യൂണിസ്റ്റ് സമര സ്മാരകമെന്ന ബോധ്യത്തിൽ തന്നെയായിരുന്നോ സന്ദർശനം?
  4. എങ്കിൽ ആ വർഗ്ഗ സമരത്തോടുള്ള – അതിലെ ഇങ്ക്വിലാബുകളോടുള്ള – ഐക്യദാർഢ്യമായി സന്ദർശനത്തെ കാണാൻ സാധിയ്ക്കുമോ?

ഇതൊന്നുമല്ലെങ്കിൽ … ഒരു വർഗ്ഗസമര വിരോധിയുടെ വിനോദയാത്രാ പദ്ധതിയുടെ ഇടത്താവളമായി അതിനെ നിങ്ങൾ കണക്കാക്കിയെങ്കിൽ, പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷികളുടെ രക്തം വീണ് ചോപ്പിലും ചോപ്പായ ഞങ്ങടെ മണ്ണിലെ കന്നിയങ്കത്തിൽ നിങ്ങൾക്ക് മറക്കാനാകാത്ത പാഠങ്ങൾ പഠിപ്പിച്ചു തന്നെ ആലപ്പുഴയിലെ മനുഷ്യർ നിങ്ങളെ തിരിച്ചയയ്ക്കും ബി ജെ പി ക്കാരാ….
ഇങ്ക്വിലാബ് സിന്ദാബാദ്!