ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഇഡി സ്വപ്നയെ നിർബന്ധിച്ചു; മൊഴിയുമായി സിവിൽ പോലീസ് ഓഫീസർ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയാൽ സ്വർണ്ണ കടത്തുകേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് സ്വപ്ന സുരേഷിനോട് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞെന്ന് പോലീസുദ്യോഗസ്ഥയുടെ മൊഴി. ശിവശങ്കറിന് മുഖ്യമന്ത്രി പണം നൽകിയെന്ന് പറയാൻ ഇഡിയിലെ ഉദ്യോഗസ്ഥർ സ്വപ്നയെ നിർബന്ധിച്ചതായി സിവിൽ പോലീസ് ഓഫീസർ റെജിമോൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.
ലോക്കറിൽ നിന്ന് കണ്ടെത്തിയ പണം ശിവശങ്കറിന്റേതാണെന്ന് പറയണമെന്ന് സ്വപ്നയെ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് റെജിമോളുടെ മൊഴി. ഈ പണം ശിവശങ്കറിന് മുഖ്യമന്ത്രി നൽകിയതാണെന്ന് പറയണം. അങ്ങനെ പറഞ്ഞാൽ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞ് ഇഡി ഉദ്യോഗസ്ഥർ സ്വപ്നയോട് സമ്മർദ്ദം ചെലുത്തുന്നത് താൻ കേട്ടു.
ഉദ്യോഗസ്ഥർ തന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം അത് വായിച്ചുനോക്കാൻ പോലും അനുവദിച്ചില്ല എന്ന് സ്വപ്ന തന്നോട് പറഞ്ഞു. അതേസമയം, പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയാകാമെന്നും റെജിമോളുടെ മൊഴിയിലുണ്ട്.