ജി സുധാകരനും തോമസ് ഐസക്കിനും ഇളവു നൽകണം; വിജയ സാധ്യത പരിഗണിക്കണമെന്ന് ആവശ്യം
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവരെ സ്ഥാനാർത്ഥിയാക്കേണ്ട എന്ന മാനദണ്ഡത്തിൽ നിന്ന് മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കിനും ഇളവ് വേണമെന്ന് ആവശ്യം. ഇരുവരുടെയും വിജയസാദ്ധ്യത പരിഗണിക്കണമെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്.
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജില്ലാ നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവരും മത്സര രംഗത്തുണ്ടാവുന്നത് ജില്ലയിലുള്ള പ്രവർത്തകരിൽ ആവേശമുണ്ടാക്കുമെന്ന് നേതാക്കൾ പറഞ്ഞു. ജി സുധാകരൻ ഏഴു തവണയും തോമസ് ഐസക്ക് അഞ്ചു തവണയുമാണ് ഇതുവരെ നിയമസഭാംഗങ്ങളായത്.
അതേസമയം, ഉടുമ്പൻചോലയിൽ എം എം മണിയെ മത്സരിപ്പിക്കാന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു വിട്ടു. ഇടുക്കിയും തൊടുപുഴയും കേരള കോൺഗ്രസ് എമ്മിന് നൽകാൻ ധാരണയായി.