രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബിജെപിയുടെ റിക്രൂട്ട് ഏജന്റിന്റേത് പോലെ: സിപിഎം
രാഹുല്‍ ഗാന്ധി ചെയ്ത പ്രസംഗത്തിനെതിരേ വിമര്‍നവുമായി സിപിഎം. സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സമാപന പ്രസംഗത്തിലാണ് വിമര്‍ശനവുമായി സിപിഎം രംഗത്തു വന്നത്. രാഹുല്‍ഗാന്ധിയുടെ പ്രസംഗം ബി.ജെ.പിയുടെ റിക്രൂട്ട് ഏജന്റിന്റേത് പോലെയായായെന്നത് ഞെട്ടിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.
രാഹുല്‍ പ്രസംഗത്തിൽ ബിജെപിയെ വിമര്‍ശിക്കാത്തത് കേന്ദ്ര നിര്‍ദേശപ്രകാരമാണ്. ഈ സമീപനമാണ് പല സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും ബിജെപിയിലേക്ക് പോകാന്‍ ഉത്തേജനം നല്‍കുന്നതെന്നും സിപിഎം ആരോപിച്ചു.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ പ്രസംഗത്തില്‍ ബിജെപിക്കെതിരെ ദുര്‍ബലമായ വിമര്‍ശനം ഉന്നയിക്കാന്‍ പോലും തയ്യാറായില്ല, എന്നു മാത്രമല്ല ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ ബിജെപിയുടെ അതേ ശബ്ദം തന്നെയായിരുന്നു രാഹുല്‍ ഗാന്ധിക്കുമെന്നത് കോണ്‍ഗ്രസിന്റെ വര്‍ഗീയ വിധേയത്വത്തെ തുറന്നു കാട്ടുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.