ഗള്‍ഫില്‍ നിന്നെത്തിയ യുവതിയുടെ പക്കല്‍ സ്വര്‍ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോള്‍; തുടർന്ന് തട്ടിക്കൊണ്ടുപോകൽ; പിന്നിൽ സ്വര്‍ണക്കടത്ത് സംഘമെന്ന് സംശയം
മാന്നാറിൽ ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ അജ്ഞാത സംഘം വീട്ടില്‍നിന്ന് തട്ടികൊണ്ടുപോയി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടികൊണ്ടുപോയത്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ബിന്ദു നാല് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. വീടിന്റെ വാതില്‍ തകര്‍ത്തകത്തുകയറിയ സംഘം ബലംപ്രയോഗിച്ച് ബിന്ദുവിനെ തട്ടികൊണ്ടുപോകുകയായിരുന്നു. സംഭവത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീടിന്റെ ഗെയ്റ്റ് തുറന്ന് അകത്തെത്തിയ ഒരു സംഘം ആൾക്കാർ കോളിങ് ബെല്ലടിച്ചു. മുറ്റത്ത് പത്ത്-പതിനഞ്ച് പേര്‍ കമ്പി വടിയും വടിവാളുമായി നിൽക്കുന്നത് കണ്ട് പോലീസിനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതിനുമുമ്പ് അക്രമികള്‍ വാതില്‍ പൊളിച്ച് അകത്തുകടക്കുകയും ബിന്ദുവിനെ ബലമായി പിടിച്ചുകൊണ്ടുപോകുകയുമായിരുന്നു. പതിനഞ്ചുപേരോളം വരുന്ന കൊടുവള്ളി സ്വദേശികളാണ് സംഭവത്തിന് പിന്നിലെന്നും വീട്ടുകാർ ആരോപിക്കുന്നു.
ബിന്ദു ഗള്‍ഫില്‍ നിന്ന് വന്ന ശേഷം സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ വീടിന് സമീപം കണ്ടിരുന്നു. ഇവരുടെ ചിത്രം വീട്ടുകാര്‍ പോലീസിന് കൈമാറി. ഇതിലൊരാള്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രവുമുണ്ട്. കൊടുവള്ളി സ്വദേശിയായ രാജേഷ് എന്ന യുവാവിനെപറ്റിയാണ് ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നത്.
ബിന്ദുവിന്റെ പക്കല്‍ സ്വര്‍ണം ഉണ്ടോയെന്ന് അന്വേഷിച്ച് ഫോണ്‍കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബിന്ദു ഇത് നിഷേധിച്ചതോടെ ആള് മാറിപ്പോയെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചതായും ബന്ധുക്കള്‍ പറയുന്നു. ബിന്ദുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്.
സ്വര്‍ണക്കടത്ത് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. മാന്നാര്‍ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.