ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു: രഞ്ജന്‍ ഗൊഗോയ്
ഇന്ത്യന്‍ ജുഡീഷ്യറി ഇപ്പോൾ ജീര്‍ണാവസ്ഥയിലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിങ്ങള്‍ കോടതിയില്‍ പോകുന്നു, എന്നിട്ട് ഖേദിക്കുന്നു. വന്‍കിട കോര്‍പ്പറേറ്റുകളെ പോലയുള്ളവരാണ് കോടതികളെ സമീപിക്കുന്നതെന്നും അദ്ദേഹം ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
ഒരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ നമ്മുടെ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല, നിങ്ങള്‍ക്ക് അഞ്ച് ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വേണം. പക്ഷെ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു. കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ 70000-ത്തോളം കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുകയാണ്.
ഈ പശ്ചാത്തലത്തില്‍ ജൂഡീഷ്യറിക്ക് ഒരു മാര്‍ഗരേഖ തയ്യാറാക്കേണ്ട സമയമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോലെ ജഡ്ജിമാരെ നിയമിക്കുന്നില്ല. ജഡ്ജി എന്ന് പറയുന്നത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ജോലിയാണ്. അതൊരു അഭിനിവേശമാണെന്നും രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.