മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ തോക്കുചൂണ്ടി കവർച്ച; ഏഴുകോടി രൂപയുടെ സ്വർണം കവർന്നു
മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍ വന്‍ കവര്‍ച്ച. ഏഴ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കൊള്ളയടിക്കപ്പെട്ടത്. ഇന്ന് രാവിലെ 10ന് ശാഖ തുറന്ന് 15 മിനിറ്റിനുള്ളിൽ മുഖം മൂടി ധരിച്ചെത്തിയ 6 അംഗ സംഘം മാനേജറേയും 4 ജീവനക്കാരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ടായിരുന്നു കവർച്ച. 7 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു എന്നാണു വിവരം.
ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. 96,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മുത്തൂറ്റിന്റെ കൃഷ്ണഗിരി ശാഖയിൽ ഒരു മാസം മുൻപ് കവർച്ചാ ശ്രമം നടന്നിരുന്നു. സിസിടിവി പരിശോധിച്ച് കൃഷ്ണഗിരി എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൃഷ്ണഗിരിയിലെ ഹൊസൂരിൽ നിന്ന് ബെഗളൂരുവിലേക്ക് പോകുന്ന റോഡിലെ ബാഗൂരിലുള്ള മുത്തൂറ്റ് ശാഖയിലാണ് കൊള്ള നടന്നത്. രാവിലെ ഓഫീസ് തുറക്കാനായി ജീവനക്കാരെത്തിയപ്പോൾ ഇടപാട് നടത്താനെന്നു പറഞ്ഞാണ് കൊള്ളക്കാർ സ്ഥാപനത്തിനകത്തു കയറിയത്. പിന്നീട് തോക്കുകാട്ടി ഭീഷണിപ്പെടുത്തി എല്ലാ ജീവനക്കാരെയും കെട്ടിയിട്ടു. ശേഷം ലോക്കർ തുറന്ന് സ്വർണവും പണവും കവരുകയായിരുന്നു. കവർച്ചയ്ക്കുശേഷം വാഹനത്തിൽ ബംഗളൂരു ഭാഗത്തേക്കാണ് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.