കേരളത്തില്‍ നിയമസഭയിലേക്ക് ബിജെപിയെ നയിക്കുന്നത് വി മുരളീധരന്‍
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരന്‍. തലസ്ഥാനത്തെ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിക്കും. കേരളത്തില്‍ അഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.നിലവിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്.
പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കേരളത്തിലെ ജയിക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളെ എ ക്ലാസ് പട്ടികയിലാക്കി കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പെട്ടെന്ന് തീരുമാനിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനായിരുന്നു നിര്‍ദേശം ലഭിച്ചത്.
ഈ മാസം 15ന് ശേഷം ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതിനിടെയാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് കൊവിഡ് ബാധിച്ച് ചികിത്സയിലായത്. അതേസമയം നേമത്ത് മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ മത്സരിപ്പിച്ച് സീറ്റ് നിലനിര്‍ത്താമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.