അരുണാചലില്‍ ചൈനീസ് അധിനിവേശം; വീടുകള്‍ ഉള്‍പ്പെടെയുള്ള ഗ്രാമം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്
18 January 2021
ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ ചൈന അധിനിവേശം നടത്തി ഗ്രാമം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ പ്രദേശത്ത് 4.5 കിലോമീറ്ററില്‍ 101 വീടുകള്‍ ഉള്‍പ്പടെയാണ് ചൈന ഗ്രാമം നിര്‍മ്മിച്ചതെന്നാണ് വിവരം. ഇതിന്റെ തെളിവായി ചാനല്‍ 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവിട്ടു.
ഈ ഒരുവര്‍ഷ കാലം അപ്പര്‍ സുബാന്‍സിരി ജില്ലയിലെ സാരി ചു നദിക്കരയില്‍ പുതിയ ഗ്രാമം ഉണ്ടാക്കിയെടുത്തു. ദീര്‍ഘകാലമായി ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കമുള്ള പ്രദേശമാണ് ഇത്.