അനില്‍ അംബാനിയുടെ മൂന്ന് അക്കൗണ്ടുകള്‍ ‘തട്ടിപ്പ്’ വിഭാഗത്തില്‍പ്പെടുത്തി എസ്ബിഐ

single-img
7 January 2021

അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍, റിലയന്‍സ് ടെലികോം, റിലയന്‍സ് ഇന്‍ഫ്രടെല്‍ തുടങ്ങിയ കമ്പനികളുടെ അക്കൗണ്ടുകള്‍ ‘തട്ടിപ്പ്’ വിഭാഗത്തില്‍പ്പെടുത്തി എസ്ബിഐ . ബാങ്ക് തന്നെയാണ് ഈ കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടുകൂടി അനില്‍ അംബാനിക്കും കമ്പനികള്‍ക്കുമെതിരെയുള്ള സിബിഐ അന്വേഷണത്തിന് സാധ്യതയേറി.

ഒരുകോടി രൂപയിലേറെ ബാങ്കിന് ലഭിക്കാനുണ്ടെങ്കില്‍ സിബിഐയായിരിക്കും അന്വേഷിക്കുക. റിസര്‍വ് ബാങ്കിന്റെ 2016ലെ സര്‍ക്കുലര്‍ പ്രകാരം അക്കൗണ്ടുകള്‍ തട്ടിപ്പ് വിഭാഗത്തില്‍പ്പെടുത്തുന്നതിനെതിരെ റിലയന്‍സ് കമ്യൂണിക്കേഷന്റെ മുന്‍ ഡയറക്ടര്‍ പുനിത് ഗാര്‍ഗ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹര്‍ജിക്കാരുടെ വാദം കേള്‍ക്കാതെ അക്കൗണ്ടുകള്‍ തട്ടിപ്പായി പ്രഖ്യാപിക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.അനില്‍ അംബാനിയുടെ കമ്പനികളുടെ അക്കൗണ്ടുകളിലെ ഇടപാടുകളുടെ ഓഡിറ്റിങില്‍ ക്രമക്കേട് കണ്ടെത്തിയതായി എസ്ബിഐ കോടതിയെ അറിയിച്ചിരുന്നു. ഇതുപ്രകാരം അക്കൗണ്ടുകള്‍ ‘ഫ്രോഡ്’വിഭാഗത്തില്‍പ്പെടുത്തി റിസര്‍വ് ബാങ്കിന്റെ വിവരമറിയിച്ചതായി ബാങ്ക് കോടതിയില്‍ വ്യക്തമാക്കി.