നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തും; മുതിര്‍ന്ന നേതാക്കള്‍ക്ക് 10 % സീറ്റ് മതി; നിലപാട് കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

single-img
4 January 2021

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിന് നിശ്ശിതമായ വിമര്‍ശനവും മുന്നറിയിപ്പുമായി യൂത്ത്‌കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട 20 നിര്‍ദേശങ്ങളടങ്ങിയ പ്രമേയവും പാലക്കാട് സമാപിച്ച യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേറ്റ് ക്യാമ്പ് എക്‌സിക്യൂട്ടീവ് പാസാക്കി.

സ്ഥിരം അഭിനേതാക്കളെ വച്ചുള്ള നാടകമാണെങ്കില്‍ സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന മുന്നറിയിപ്പാണ് പ്രമേയത്തിലെ പ്രധാന ഘടകം.

നാലുതവണ തുടര്‍ച്ചയായി മത്സരിച്ചവരെ സ്ഥാനാര്‍ഥിയാക്കരുത്. യുവാക്കള്‍ക്ക് അവസരം വേണം. പതിവായി തോല്‍ക്കുന്നവരെ മാറ്റണം. നേമം മണ്ഡലം പിടിച്ചെടുക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ജനറല്‍ സീറ്റുകളില്‍ വനിതകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അവസരം നല്‍കണം.

10 ശതമാനം സീറ്റുകള്‍ മാത്രം മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയാല്‍ മതി, 50 വയസിന് താഴെയുള്ളവരെ ബ്ലോക്ക് പ്രസിഡന്റുമാരാക്കണം, തുടര്‍ച്ചയായി തോല്‍ക്കുന്ന മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കളെ രംഗത്തിറക്കി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. തുടങ്ങിയ നിര്‍ദേശങ്ങളാണ് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് മുന്നില്‍ വെക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നല്‍കിയ അമിത ആത്മവിശ്വാസം തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് വിനയായെന്ന് മലമ്പുഴയില്‍ സമാപിച്ച ക്യാമ്പ് എക്‌സിക്യുട്ടീവില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ജനങ്ങള്‍ ആഗ്രഹിക്കുന്നവരെ കോണ്‍ഗ്രസ് നിയമസഭാതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കിയില്ലെങ്കില്‍ ഇടതുമുന്നണിക്ക് കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന മുന്നറിയിപ്പും സംസാരിച്ചവരില്‍നിന്നുയര്‍ന്നു.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രവര്‍ത്തനവും ശക്തമായി വിമര്‍ശിക്കപ്പെട്ടു.