നഷ്ട കണക്കുകള്‍ പഴങ്കഥ; പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സ് ലാഭത്തില്‍

single-img
19 December 2020

സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് ലാഭം കൈവരിച്ചെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. 1.2 കോടി ലാഭം നേടിയ സ്ഥാപനം 6 കോടിയുടെ പ്രവര്‍ത്തന ലാഭവും കൈവരിച്ചു. ആഗസ്റ്റില്‍ 3 കോടി പ്രവര്‍ത്തന ലാഭം നേടിയിരുന്നു. സര്‍ക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും നിരന്തരമായ ഇടപെടലുകളാണ് മലബാര്‍ സിമന്റ്സിനെ ലാഭത്തിലേക്ക് നയിച്ചതെന്ന് മന്ത്രി പറഞ്ഞു.

രാസവ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന മാനേജിങ്ങ് ഡയറക്ടറെ നിയമിച്ചത് കമ്പനിയുടെ കുതിപ്പിന് വഴിയൊരുക്കി. പ്ലാന്റില്‍ സംഭവിച്ചിരുന്ന കേടുപാടുകള്‍ പരിഹരിക്കുന്നതിന് പ്രത്യേകം ടീമിനെ നിയോഗിച്ചു. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ പരിഹരിക്കുന്നതിന് ഈ സംഘം സജ്ജമായി. ഇതോടെ ചെറിയ കേടുപാടുകള്‍ മൂലം പ്ലാന്റ് അടച്ചിടേണ്ടി വന്നിരുന്ന പ്രശ്നത്തിന് പരിഹാരമായി. സ്റ്റോപ്പേജില്ലാതെ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ച സ്ഥാപനത്തില്‍ 100ശതമാനം ഉല്‍പാദനമുണ്ടായി.

മലബാര്‍ സിമന്റ്‌സില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഉന്നതതല യോഗം വിളിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതും ഫലംകണ്ടതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഒപ്പം തൊഴിലാളി യൂണിയനുകളോടും ചര്‍ച്ചകള്‍ നടത്തി. പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ്ങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) കാര്യക്ഷമമായി ഇടപെട്ടു. എല്ലാ മാസവും റിവ്യൂമീറ്റിംഗും നടത്തി. പൊതുമേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുക എന്ന സര്‍ക്കാര്‍ നയം പൊതുമേഖലാ സ്ഥാപനങ്ങളെ ഉയരങ്ങളിലേക്ക് നയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.