ബിഹാര്‍ തെരഞ്ഞെടുപ്പിലെ പരാജയം സാങ്കേതിക വിവര ശേഖരണം നടത്തി വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയ സാധ്യതയുളള സീറ്റുകള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസ് നീക്കം
ഡാറ്റ അനലിറ്റിക്സ് വച്ച് വരുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയ സാധ്യതയുളള സീറ്റുകള്‍ കണ്ടെത്താന്‍ കോണ്‍ഗ്രസ് നീക്കം. ഇതിനായി സാങ്കേതിക വിവര ശേഖരണം നടത്താന്‍ എ.ഐ.സി.സി വിവിധ പി.സി.സികള്‍ക്ക് നിര്‍ദേശം നല്‍കി. ബിഹാര്‍ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് പതിയ തീരുമാനം. തമിഴ്നാട്, കേരളം, ബംഗാള്‍, അസം തുടങ്ങിയ നിയമസഭ തെരഞ്ഞെടുപ്പുകളിൽ സഖ്യകക്ഷികളുമായി സീറ്റ് വിഭജനം സുഗഗമായി പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു.
ബീഹാറില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കിയതാണ് മഹാസഖ്യത്തിന്റെ വിജയ സാധ്യത കുറച്ചതെന്ന് ആര്‍.ജെ.ഡിയും ഇടത് പാര്‍ട്ടികളും വിമര്‍ശനം നടത്തിയിരുന്നു. ബീഹാറില്‍ മല്‍സരിച്ച 70 സീറ്റില്‍ 19 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതുകൊണ്ട് പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായ തമിഴ്നാട് അടക്കമുളള സംസ്ഥാനങ്ങളില്‍ വിവരശേഖരണം നടത്തി ആവശ്യമുളള സീറ്റുകള്‍ മാത്രം ചോദിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
രാഹുല്‍ ഗാന്ധി അധ്യക്ഷനായ ശേഷം 2017ലാണ് കോണ്‍ഗ്രസ് ഡേറ്റ അനലറ്റിക്സ് വിഭാഗം രുപീകരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഡേറ്റ അനലറ്റിക്സ് ഗുണം ചെയ്തിരുന്നു. പുതിയ നീക്കത്തിനു പിന്നിലും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമുണ്ടെന്നാണ് സൂചന.