കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പത്രികയില്‍ പിന്‍താങ്ങുന്നതായി പേരുചേര്‍ത്ത് കള്ള ഒപ്പിട്ടെന്ന് പരാതി; പത്രിക പിന്‍വലിച്ച് സ്ഥാനാർഥി

single-img
23 November 2020

തലശ്ശേരി നഗരസഭയിലെ 27 മമ്പള്ളിക്കുന്ന് വാര്‍ഡില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ കോണ്‍ഗ്രസിലെ ശ്യാമള പത്രിക പിന്‍വലിച്ചു. ശ്യാമളയെ പിന്‍താങ്ങിയ ഷാജികുമാറിന്റെ പരാതിയെത്തുടര്‍ന്നാണ് ശ്യാമള പത്രിക പിന്‍വലിച്ചത്. ഇതോടെ സി.പി.എം. സ്ഥാനാര്‍ഥി എ.സിന്ധുവിന് എതിരില്ലാതായി.

തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ശ്യാമളയുടെ പത്രികയില്‍ പിന്‍താങ്ങുന്ന ആളായി പേരുചേര്‍ത്ത് ഒപ്പിട്ടതെന്നാണ് ഷാജികുമാറിന്റെ പരാതി. ന്യൂമാഹി പോലീസ് സ്റ്റേഷനിലും റിട്ടേണിങ് ഓഫീസര്‍ക്കും ഷാജികുമാര്‍ പരാതി നല്‍കി. പോലീസ് അന്വേഷണം തുടങ്ങാനിരിക്കെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചത്.

മമ്പള്ളിക്കുന്ന് വാര്‍ഡില്‍ സിന്ധുവും ശ്യാമളയും മാത്രമേ പത്രിക നല്‍കിയിരുന്നുള്ളൂ. ശ്യാമള പത്രിക പിന്‍വലിച്ചതോടെ മത്സരരംഗത്ത് സിന്ധുവിന് എതിരില്ലാതായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാര്‍ഡില്‍ സി.പി.എം. സ്ഥാനാര്‍ഥി 578 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. മഹിളാ അസോസിയേഷന്‍ കോടിയേരി സൗത്ത് വില്ലേജ് കമ്മിറ്റിയംഗവും സി.പി.എം. കോടിയേരി മഠം ബ്രാഞ്ച് അംഗവുമാണ് ആദ്യ മത്സരത്തിനിറങ്ങിയ സിന്ധു.