റോഡ് പണിക്കിടെ മണ്ണുമാന്തി തട്ടി മലമ്പാമ്പ് ചത്തു; മണ്ണുമാന്തിയെന്ത്രവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു വനംവകുപ്പ്; റോഡ് നിർമാണം മുടങ്ങി
മണ്ണുത്തി വടക്കഞ്ചേരി ആറുവരി പാതയുടെ നിർമാണ പ്രവർത്തനം നടക്കുന്നതിനിടെ ഹിറ്റാച്ചിയുടെ കൈ ഭാഗം തട്ടി മലമ്പാമ്പ് ചത്തു. മറുനാടൻ തൊഴിലാളിയായ നൂർ അമിനിനെ വനം വകുപ്പ് വന്യ ജീവി സംരക്ഷണ നിയമ പ്രകാരം അറസ്റ്റ് ചെയ്തു.
ദേശീയപാതയിൽ വഴുക്കുമ്പാറ മുതൽ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറുഭാഗം വരെയുള്ള ഭാഗത്തെ സർവീസ് റോഡ് നിർമിക്കുന്നതിനിടയിലാണ് സംഭവം. മേഖലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഏകമാർഗം സർവീസ് റോഡുകൾ പൂർത്തീകരിക്കുക എന്നതാണ്. ഇതിനുവേണ്ടിയുള്ള നിർമാണം ശനിയാഴ്‌ചയാണ് ആരംഭിച്ചത്.
ഞായറാഴ്‌ച രാവിലെ 11-ന് കൂട്ടിയിട്ട കല്ലുകൾ നീക്കംചെയ്യുന്നതിനിടയിലാണ് കല്ലിനിടയിൽനിന്ന് മലമ്പാമ്പ് പുറത്തേക്കുവന്നത്. കല്ല് നീക്കിയപ്പോൾ മലമ്പാമ്പിന് മുറിവേറ്റിരുന്നു. ഷെഡ്യൂള്‍ ഒന്നിൽ ഉൾപ്പെടുന്ന ജീവി ആയതിനാൽ മൂന്നു വർഷം മുതൽ 7 വർഷം വരെ ജയില് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കോവിഡ് പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഇതോടെ സർവീസ് റോഡ് നിർമാണവും മുടങ്ങി. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്കെതിരേ എടുക്കുന്ന നാലാമത്തെ കേസാണിത്. ഇതോടുകൂടി തൊഴിലാളികൾ ജോലിചെയ്യാൻ വിസമ്മതിക്കുകയാണെന്നും സർവീസ് റോഡ് നിർമാണം താത്‌കാലികമായി നിർത്തിവെയ്ക്കുകയാണെന്നും നിർമാണക്കമ്പനി അധികൃതർ അറിയിച്ചു. 100 മീറ്റർ മാത്രമാണ് സർവീസ് റോഡിനായുള്ള മണ്ണ് നികത്താൻ കഴിഞ്ഞത്. നിർമാണക്കമ്പനി സർവീസ് റോഡ് പണി നിർത്തിവെച്ചു
Content : Mountain snake dies during road construction: Earthmover and driver in custody.