‘കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടു’;വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടി
നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതിക്കെതിരെ നിലപാട് കടുപ്പിച്ച് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായെന്നും കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുമായി മുന്നോട്ടു പോകാനാകില്ലെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്.
വനിതാ ജഡ്ജിയായിട്ട് പോലും ഇരയുടെ അവസ്ഥ മനസ്സിലാക്കിയില്ലെന്നും പലപ്പോഴും കോടതി മുറിയില്‍ കരയുന്ന സാഹചര്യം ഉണ്ടായെന്നും നടി ഹൈക്കോടതിയെ അറിയിച്ചു. അതേസമയം വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. തനിക്ക് പലപ്പോഴും കോടതിക്ക് മുന്നില്‍ കരയേണ്ട ഒരു സാഹചര്യമുണ്ടായി.
ഒരു വനിതാ ജഡ്ജി തന്നെ വേണമെന്ന ആവശ്യം വീണ്ടും തങ്ങള്‍ ഉന്നയിക്കുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിചാരണക്കോടതിയുമായി തുടര്‍ന്ന് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചു. നിലവില്‍ വിചാരണ നേടക്കുന്ന കോടതിയില്‍ വിശ്വാസമില്ലെന്നുതന്നെയാണ് സര്‍ക്കാരും നടിയും ഹൈക്കോടതിയെ അറിയിച്ചത്. വിചാരണനടപടികള്‍ ഹൈക്കോടതി ഇടപെട്ട് താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് വെള്ളിയാഴ്ച വരെ തുടരും.